ചാവക്കാട്: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ കൊയ്ത്ത്. ചാവക്കാട്, എടക്കഴിയൂർ, പഞ്ചവടി മേഖലകളിൽ മത്സ്യബന്ധനത്തിനിറങ്ങിയ ചെറുവഞ്ചിക്കാർക്കാണ് ചെമ്മീൻ ലഭിച്ചത്. കാൽ കോടിയിലേറെ രൂപ വിലമതിക്കുന്ന പൂവാലൻ ചെമ്മീൻ ലഭിച്ചതായാണ് കണക്ക്.
25,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ചെമ്മീൻ ഓരോ വഞ്ചിക്കാർക്കും ലഭിച്ചു. ട്രോളിംഗ് നിരോധനവും കടൽ ക്ഷോഭവും മത്സ്യ ദൗർലഭ്യവും കാരണം പ്രതിസന്ധിയിലായ മത്സ്യ മേഖലയ്ക്ക് ആശ്വാസം പകരുന്നതായിരുന്നു ചെമ്മീൻ കൊയ്ത്ത്. ഏറെ നാളത്തെ വറുതിക്ക് അറുതിയായെത്തിയ ചെമ്മീൻ കൊയ്ത്ത് തൊഴിലാളികളിലും കുടുംബങ്ങളിലും നാട്ടുകാരിലും സന്തോഷത്തിരയിളക്കം തീർത്തു.
ചെമ്മീനുകളെല്ലാം ബോക്‌സുകളിൽ നിറച്ച് ജില്ലയിലെ വിവിധ മാർക്കറ്റുകളിലേക്ക് കൊണ്ടുപോയി. വരുംദിവസങ്ങളിൽ കൂടുതൽ ചെമ്മീൻ ലഭിക്കുമെന്ന വിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ. മഴ പെയ്തിട്ടും ചെമ്മീൻ ചാകര എത്തുന്നത് നാട്ടുകാർക്ക് അത്ഭുതമായി. എടക്കഴിയൂർ, പഞ്ചവടി മേഖലയിലെ മത്സ്യത്തൊഴിലാളികൾ ആഹ്ലാദിക്കുമ്പോൾ മുനയ്ക്കക്കടവിലെ മത്സ്യത്തൊഴിലാളികൾ തൊഴിൽ ഇല്ലാത്ത നിരാശയിലാണ്.