തൃശൂർ: പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയായ ഹെൽത്തി കേരളയുടെ ഭാഗമായി പകർച്ചവ്യാധികൾക്കു കാരണമാകുന്ന സാഹചര്യം കണ്ടെത്തുന്നതിനായി വീടുകൾ, സ്ഥാപനങ്ങൾ, പ്ലാന്റേഷനുകൾ, നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, അന്യദേശതൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ, പ്രോഗ്രാം ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങിയ നാലു ടീമുകളും ബ്ലോക്ക്തലങ്ങളിൽ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയ ഉദ്യോഗസ്ഥർ അടങ്ങിയ സംഘവും പരിശോധനയിൽ പങ്കെടുത്തു. 16974 വീടുകൾ, 766 സ്ഥാപനങ്ങൾ, 119 തോട്ടങ്ങൾ, 133 നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, 312 താമസസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 66 വീടുകൾ, 46 സ്ഥാപനങ്ങൾ, 28 താമസസ്ഥലങ്ങൾ, 4 തോട്ടങ്ങൾ എന്നിവയ്ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി.