കൊടുങ്ങല്ലൂർ: മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കവർച്ച. മൂന്നേമുക്കാൽ ലക്ഷം രൂപയും സി.സി. കാമറാ സംവിധാനങ്ങളും മോഷണം പോയി. ഓഫീസ് മുറിയുടെ താഴ് തകർത്ത് അകത്ത് കടന്നതിന് ശേഷം ലോക്കർ താക്കോലിട്ട് തുറന്നാണ് പണം മോഷ്ടിച്ചിരിക്കുന്നത്. അലമാര തുറന്ന് താക്കോൽ എടുത്താണ് ലോക്കർ തുറന്നിട്ടുള്ളത്. ഇന്നലെ രാവിലെ 6.15 ഓടെ ഈ ഭാഗത്ത് ലൈറ്റ് ഓഫാക്കാനെത്തിയ വാച്ച് മാനാണ് ഓഫീസ് മുറിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. മതിലകം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് തുടർന്ന് മതിലകം എസ്.ഐ കെ.പി. മിഥുനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി .

എണ്ണിതിട്ടപ്പെടുത്തി, പൊതിഞ്ഞ് ഭദ്രമാക്കി ലോക്കറിനുള്ളിൽ ട്രേയിലാണ് പണം സൂക്ഷിച്ച് വച്ചിരുന്നത്. ഈ ട്രേ താഴെ കിടക്കുകയായിരുന്നു.

ഓഫീസ് റൂം, പ്രധാന അദ്ധ്യാപകന്റെ മുറി, സ്റ്റാഫ് റൂം എന്നിവ തുറന്ന് കിടക്കുകയായിരുന്നു. സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന സ്‌കൂളിന്റെ മൊത്തം താക്കോൽ കൂട്ടവും നഷ്ടപ്പെട്ടിട്ടുണ്ട്.

എൽ.പി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ പണമാണ് നഷ്ടപ്പെട്ടത്. സൗജന്യ യൂണിഫോം പദ്ധതി പ്രകാരം

സർക്കാർ ഫണ്ട് വരുമ്പോൾ എൽ.പി വിദ്യാർത്ഥികൾക്ക് തിരിച്ചു കൊടുക്കേണ്ട തുകയാണ് 3,70,475 രൂപ. പ്രധാന അദ്ധ്യാപകന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന സി.സി.ടി.വി, ഡി.വി.ആറും മോഷ്ടാക്കൾ കൊണ്ടുപോയി. സ്‌കൂളിൽ 30 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദേശീയ പാതയോട് ചേർന്ന് നിലകൊള്ളുന്ന സ്‌കൂളിൽ നിലവിൽ നൈറ്റ് സെക്യൂരിറ്റി സംവിധാനമില്ല.

ഒരാഴ്ച മുൻപ് ദേശീയ പാതയോരത്ത് തന്നെയുള്ള പനങ്ങാട് സ്‌കൂളിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്നും പതിനായിരം രൂപ

നഷ്ടപ്പെട്ടിരുന്നു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സയന്റിഫ് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ്, മതിലകം സി.ഐ കെ. കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.