 വിഷ്ണുവും പ്രകാശും ബാലുവിന്റെ അടുപ്പക്കാരായിരുന്നെന്ന് അച്ഛൻ

തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരണമടഞ്ഞ കാറപകടത്തിൽ തലസ്ഥാനത്തെ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ സംഗീതപരിപാടികളുടെ കോ-ഓർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയും ബാലുവിന്റെ കാർ ഡ്രൈവർ അർജ്ജുന്റെ സുഹൃത്ത് വിഷ്‌ണുവും സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് അപകടത്തിനു പിന്നിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് നീക്കംതുടങ്ങിയത്. അർജുനെയും അപകടത്തിന്റെ ദൃക്സാക്ഷികളെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. സ്വർണക്കടത്ത് അന്വേഷിക്കുന്ന ഡി.ആർ.ഐയിൽ നിന്ന് പ്രതികളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

പ്രകാശ് തമ്പിയെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തെങ്കിലും വിഷ്‌ണു ഒളിവിലാണ്. പ്രകാശ് തമ്പിയെ ചോദ്യംചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകളാണോയെന്ന് സംശയമുണ്ടെന്ന് പിതാവ് സി.കെ. ഉണ്ണി പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കാന്റീൻ നടത്തിയിരുന്ന ഇയാൾ അവിടെവച്ചാണ് ബാലഭാസ്‌കറുമായി പരിചയത്തിലായത്. കോളേജ് കാലം മുതൽ ബാലഭാസ്‌കറിന്റെ സുഹൃത്താണ് വിഷ്ണു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഡ്രൈവർ അർജുനെ ബാലുവിനൊപ്പം അയച്ചത് വിഷ്‌ണുവായിരുന്നു.

ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണെന്നാണ് സൂചന. വിഷ്ണു സ്ഥിരമായി വിദേശ യാത്രകൾ നടത്തിയിരുന്നതിന്റെ തെളിവ് ഡി.ആർ.ഐ ക്രൈംബ്രാഞ്ചിന് കൈമാറി. അതേസമയം, ബാലു മരിച്ച ശേഷം കഴിഞ്ഞ നവംബർ മുതലാണ് പ്രകാശ് വിദേശത്തേക്ക് പോയിത്തുടങ്ങിയതെന്നാണ് രേഖകൾ.

ബാലഭാസ്‌കറിന്റെ വീട്ടിൽ സ്ഥിരം സന്ദർശകരായിരുന്ന ഇരുവരും മരണത്തിനു ശേഷം വന്നിട്ടില്ലെന്ന് പിതാവ് കെ.സി. ഉണ്ണി പറഞ്ഞു. പിന്നീട് ഫോണിൽ പോലും ഇവർ ബന്ധപ്പെട്ടില്ല. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബന്ധുക്കളെക്കാൾ കൂടുതൽ അറിയാവുന്നതും ഇവർക്കായിരുന്നു.

പാലക്കാട്ട് ഒരു ഡോക്ടറുമായി നടത്തിയ സാമ്പത്തിക ഇടപാടിലും ബന്ധുക്കൾ നേരത്തേ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ബാലഭാസ്‌കർ വലിയൊരു തുക ഡോക്ടർക്ക് നൽകിയിരുന്നു. പിന്നീട് ഇതു തിരിച്ചു ചോദിച്ചിരുന്നതായും ആ സമയത്താണ് അപകടം ഉണ്ടായതെന്നും ബന്ധുക്കൾ പറയുന്നു. വിഷ്ണു വഴിയാണ് ഡോക്ടർക്ക് പണം നൽകിയത്. ഈ ഡോക്ടർക്ക് വിദേശ ബന്ധങ്ങളുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

അപകടം ഉണ്ടാകുന്നതിനു തൊട്ടുമുൻപ് ബാലഭാസ്‌കർ എവിടെ എത്തിയെന്നറിയാൻ ഫോൺ കാളുകൾ വന്നിരുന്നതായും ബന്ധുക്കൾ സംശയിക്കുന്നുണ്ട്. അപകട ശേഷം കാറിന്റെ മുൻവശത്തെ രക്തപ്പാടുകൾ ആരോ തുടച്ചു മാ​റ്റിയതായി ദൃക്‌സാക്ഷി ബന്ധുക്കളെ അറിയിച്ചിരുന്നു. ദുരൂഹത ഉണ്ടാക്കുന്ന ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ബാലഭാസ്‌കറിന്റെ പിതാവ് വ്യക്തമാക്കി.

അതേസമയം, സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഭാര്യ ലക്ഷ്മി നിഷേധിച്ചിരുന്നു. വിഷ്ണുവും തമ്പിയും ബാലഭാസ്‌കറിന്റെ മാനേജർമാരായിരുന്നില്ലെന്നും ചില പരിപാടികളുടെ കോ-ഓർഡിനേഷൻ മാത്രമാണ് ഇവർ നടത്തിയതെന്നും ലക്ഷ്മി പറഞ്ഞു. ഇതിനുള്ള പ്രതിഫലം നൽകിയിട്ടുമുണ്ട്.