തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർ സെക്കൻഡറി ലയനം യാഥാർത്ഥ്യമായതോടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ മൂവായിരത്തോളം അദ്ധ്യാപക - അനദ്ധ്യാപക തസ്തികകൾ ഇക്കൊല്ലം സൃഷ്ടിക്കപ്പെടും. ഇതിൽ രണ്ടായിരത്തോളവും ഹയർ സെക്കൻഡറി അദ്ധ്യാപകരുടേതാണ്. ക്ലാർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിൽ ആയിരത്തിൽപ്പരം ഒഴിവുകളും വരുന്നു.
സർക്കാർ-എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്ത് 1665 ഹയർ സെക്കൻഡറി സ്കൂളുകളാണുള്ളത്. 836 എയ്ഡഡ് സ്കൂളുകളും 829 സർക്കാർ സ്കൂളുകളും. ഫലത്തിൽ, മൂവായിരത്തോളം പുതിയ അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിൽ പകുതിയിലും ഈ അദ്ധ്യയന വർഷം നിയമനം നടത്തുന്നതിന് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്ക് അവസരം കൈവരും. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ഹയർ സെക്കൻഡറി അദ്ധ്യാപക തസ്തികകളിൽ ഇക്കൊല്ലം ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. എന്നാൽ അനദ്ധ്യാപക നിയമനങ്ങൾക്ക് ഈ പ്രശ്നമില്ല.
സ്കൂൾ മേധാവിയായ ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ അദ്ധ്യാപന സമയം പുതിയ സംവിധാനത്തിൽ വെട്ടിക്കുറയ്ക്കപ്പെടും. ഹയർ സെക്കൻഡറി തലത്തിൽ നിലവിൽ ക്ലാർക്ക്, പ്യൂൺ, ലൈബ്രേറിയൻ, സ്വീപ്പർ തസ്തികകളില്ല. ഹയർ സെക്കൻഡറി വിഭാഗം കൂടി ഹൈസ്കൂളിന്റെ ഭാഗമാവുന്നതോടെ മൊത്തം കുട്ടികളുടെ എണ്ണം കണക്കാക്കിയാവും പുതിയ അനദ്ധ്യാപക തസ്തിക നിർണയവും.
ജൂൺ ആറിന് സ്കൂളുകൾ തുറന്ന് ആറാമത്തെ അദ്ധ്യയന ദിനത്തിൽ കുട്ടികളുടെ തലയെണ്ണലും അതിന്റെ അടിസ്ഥാനത്തിൽ ജൂലായ് പതിനഞ്ചിനകം അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളുടെ നിർണയവും നടക്കും. അതോടെ, ഇക്കൊല്ലം വേണ്ടി വരുന്ന പുതിയ നിയമനങ്ങളുടെ ചിത്രം തെളിയും.
പ്രിൻസിപ്പൽ കുറച്ചു പഠിപ്പിച്ചാൽ മതി
ഹൈസ്കൂളുമായി ലയിക്കുന്ന ഹയർ സെക്കൻഡറി സ്കൂളിലെ മൊത്തം ഭരണത്തിന്റെയും ഹയർ സെക്കൻഡറി അക്കാഡമിക് തലത്തിന്റെയും ചുമതല ഹയർ സെക്കൻഡറി പ്രിൻസിപ്പലിനാണ്. നിലവിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഒരാഴ്ചയിൽ 16 മണിക്കൂർ കുട്ടികളെ പഠിപ്പിക്കണം. ഇത് 6 മണിക്കൂറായി കുറയ്ക്കണമെന്നാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ.
അവശേഷിക്കുന്ന പത്ത് മണിക്കൂർ ക്ലാസെടുക്കാൻ പുതിയ അദ്ധ്യാപകനെ നിയമിക്കേണ്ടി വരും. കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ അതിന് ആനുപാതികമായി പുതിയ തസ്തികകളുടെ എണ്ണം കൂടും.
ഹയർ സെക്കൻഡറി സ്കൂളുകളിൽ നിലവിലെ ഹെഡ്മാസ്റ്റർമാർ ഇനി മുതൽ വൈസ് പ്രിൻസിപ്പൽമാരാണ്. ഹെഡ്മാസ്റ്റർ ആഴ്ചയിൽ കുറഞ്ഞത് പത്ത് മണിക്കൂർ പഠിപ്പിക്കണമെന്നാണ് കെ.ഇ.ആർ അനുശാസിക്കുന്നത്. എന്നാൽ, ഹൈസ്കൂളിന്റെ ഭരണച്ചുമതല കൂടി നിർവഹിക്കേണ്ടതിനാൽ ഇത് പ്രായോഗികമായിരുന്നില്ല. ഈ ചുമതല ഒഴിയുന്നതോടെ വൈസ് പ്രിൻസിപ്പൽമാർ ഇനി ആഴ്ചയിൽ പത്ത് മണിക്കൂറെങ്കിലും കുട്ടികളെ പഠിപ്പിക്കേണ്ടി വരും.