തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ കാറപകടവുമായി ബന്ധപ്പെട്ട അന്വേഷണം ആദ്യംമുതൽ തുടങ്ങാൻ ക്രൈംബ്രാഞ്ച്. അന്വേഷണത്തിൽ ഇതുവരെ വരുത്തിയ വീഴ്ചകൾമൂലം ആരാണ് കാർ ഓടിച്ചിരുന്നത് എന്നതുപോലും കണ്ടെത്താനായിരുന്നില്ല. അതുമുതൽ അന്വേഷണം തുടങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഇത് കണ്ടെത്തിയാൽ ബാക്കി കാര്യങ്ങളെല്ലാം ഒന്നൊന്നായി ചുരുൾ നിവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബാലഭാസ്കറിന്റെ പിതാവ് ഡി.ജി.പിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളിൽ പരാമർശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.
പുനരന്വേഷണം ഈ വഴിക്ക്
1. അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദർശിക്കും. കാർ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും.
2. അപകടത്തിൽപ്പെട്ടത് ബാലഭാസ്കറാണെന്ന് ആദ്യം തിരിച്ചറിഞ്ഞ സമീപവാസിയായ യുവതിയിൽ നിന്ന് ബാലുവിനെ കാറിൽ എവിടെയാണ് കണ്ടതെന്ന് സ്ഥിരീകരിക്കാൻ ശ്രമിക്കും.
3. കേസിൽ ലോക്കൽ പൊലീസ് കണ്ടെത്തിയ മുഴുവൻ സാക്ഷികളുടെയും മൊഴി പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കും. കൂടുതൽ സാക്ഷികളുണ്ടെങ്കിൽ അവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കും.
4. ബാലഭാസ്കറിന്റെ കുടുംബം സംശയിക്കുന്ന സാമ്പത്തിക ഇടപാടുകളുള്ള പാലക്കാട്ടെ ഡോക്ടർ, സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രകാശ് തമ്പി, ഡ്രൈവറായിരുന്ന അർജുൻ എന്നിവരെ വീണ്ടും കാണും. പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ അനുമതി തേടി എറണാകുളം സി.ജെ.എം കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
5. ബാലഭാസ്കറുമായി ഇവർ പരിചയപ്പെട്ടത് മുതലുള്ള എല്ലാ കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും ഒന്നിച്ച് നടത്തിയ മറ്ര് യാത്രകളും മൊബൈൽ ഫോണുകൾ, വാട്ട്സ് ആപ്പ് വഴിയും അല്ലാതെയും പരസ്പരം കൈമാറിയ സന്ദേശങ്ങൾ, പണം ഇടപാടുകൾ തുടങ്ങിയവയെല്ലാം തെളിവ് സഹിതം ശേഖരിക്കും. പാലക്കാട്ടെ ആശുപത്രി, മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ബാലുവും കുടുംബവും സന്ദർശിച്ച സ്ഥലങ്ങൾ, ക്ഷേത്രം, തൃശൂരിൽ താമസിച്ച ഹോട്ടൽ, വരുന്ന വഴിയ്ക്ക് ആഹാരം കഴിക്കാനും വിശ്രമിക്കാനുമായി ഇറങ്ങിയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരിൽ നിന്ന് വിവരങ്ങൾ തേടും. കാമറ തെളിവുകളുണ്ടെങ്കിൽ അതും ശേഖരിക്കും.
6. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ, പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ മൊബൈൽ കോൾ വിശദാംശങ്ങൾ, വാട്ട്സ് ആപ്പ്, ഫേസ് ബുക്ക് സന്ദേശങ്ങൾ എന്നിവ വീണ്ടെടുത്ത് പരിശോധിക്കും.
7. യാത്രയ്ക്കിടെ ബാലഭാസ്കർ താനുമായി വാട്ട്സ് ആപ്പ് വഴി ചാറ്റ് ചെയ്തിരുന്നുവെന്ന പ്രകാശ്തമ്പിയുടെ വെളിപ്പെടുത്തലും അപകടശേഷം ബാലുവിന്റെ ഫോണിൽ നിന്ന് ലഭിച്ച പാലക്കാട്ടെ ഡോക്ടറുടെ ഫോണിൽ അപകടവിവരം വിളിച്ചറിയിച്ചപ്പോൾ അവർ കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിക്കാതെ ഫോൺ കട്ട് ചെയ്തുവെന്ന ആരോപണത്തിന്റെയും നിജസ്ഥിതി പരിശോധിക്കും.
8. തൃശൂരിൽ റൂമെടുത്ത് തങ്ങിയ ബാലുവും കുടുംബവും പെട്ടെന്ന് തീരുമാനം മാറ്റി രാത്രിതന്നെ തിരുവനന്തപുരത്തേക്ക് തിരിക്കാൻ തീരുമാനിച്ചതിന് പ്രേരിപ്പിച്ച കാരണവും ചികയും.
9. അപകടത്തിൽപ്പെട്ട വാഹനം ഫോറൻസിക് പരിശോധന നടത്തിയതിന്റെ ഫലം ഉടൻ ആവശ്യപ്പെടും. അത് പരിശോധിച്ചശേഷം മംഗലപുരം സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള കാർ കൂടുതലായി പരിശോധിക്കും. അപകട സമയത്ത് വാഹനത്തിൽ കണ്ടെത്തിയ രേഖകളും പഴ്സും ബാഗുകളുമുൾപ്പെടെയുള്ള രേഖകളുടെ വിവരങ്ങളും ശേഖരിക്കും.
10. വാഹനത്തിന് എന്തെങ്കിലും വിധത്തിലുള്ള സാങ്കേതിക തകരാറുകൾ അപകടത്തിന് മുമ്പുണ്ടായിരുന്നോയെന്ന് അറിയാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടും. റോഡ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഫോറൻസിക് സംഘത്തിന്റെയും സഹായത്തോടെ അപകട സ്ഥലത്തെത്തി സ്വാഭാവിക അപകടത്തിന്റെ സാദ്ധ്യതകൾ ആരായും.
11. ബാലുവിനെയും കുടുംബത്തെയും മെഡിക്കൽ കോളേജിൽ ആദ്യം ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്സുമാർ, മറ്ര് ആശുപത്രി ജീവനക്കാർ, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടർമാർ, പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ എന്നിവരെ കണ്ട് പരിക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാദ്ധ്യതകളും പുന:പരിശോധിക്കും.
12. ബാലഭാസ്കറിന്റെ അവസാനയാത്ര പുനരാവിഷ്കരിക്കാനുള്ള ശ്രമവും നടത്തും.