medical-seat
medical seat

തിരുവനന്തപുരം:കഴിഞ്ഞ വർഷം അനുമതിയില്ലാതിരുന്ന മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഇക്കൊല്ലം എം.ബി.ബി.എസ് പ്രവേശനത്തിന് മെഡിക്കൽ കൗൺസിൽ അനുമതി നൽകി. തൊടുപുഴ അൽ അസ്ഹർ, പത്തനംതിട്ട മൗണ്ട് സിയോൺ, ഒറ്റപ്പാലം പി.കെ. ദാസ് എന്നീ മെഡിക്കൽ കോളേജുകൾക്കാണ് അനുമതി.

അഞ്ച് വർഷം പൂർത്തിയാക്കിയ ഈ കോളേജുകളിൽ നിന്ന് ആദ്യ ബാച്ച് പുറത്തിറങ്ങിയ സാഹചര്യത്തിലാണ് സ്ഥിരാംഗീകാരം നൽകിയത്. ഇനി അഞ്ച് വർഷത്തിലൊരിക്കൽ മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് വിധേയമായാൽ മതി.
അൽ അസ്ഹർ, പി.കെ. ദാസ് എന്നിവിടങ്ങളിൽ 150 സീറ്റ് വീതവും മൗണ്ട് സിയോണിൽ 100 സീറ്റുമാണുള്ളത്. കഴിഞ്ഞ വർഷം പ്രവേശനാനുമതി ലഭിക്കാതിരുന്ന വയനാട് ഡി.എം. വിംസ് കോളേജിന് നേരത്തെ മെഡിക്കൽ കൗൺസിൽ അനുമതി നൽകിയിരുന്നു. ഇവിടെ 150 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇക്കൊല്ലം സ്വാശ്രയ മെഡിക്കൽ സീറ്റുകളുടെ എണ്ണം 2150 ആകും. പുതുതായി സർക്കാർ ഏറ്റെടുത്ത പരിയാരം ഉൾപ്പെടെ 10 ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ 1400 സീറ്റുകളും ചേർത്ത് ആകെ 3550 എം.ബി.ബി.എസ് സീറ്റുകളിലാവും ഇക്കൊല്ലം പ്രവേശനം. സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകൾ അഖിലേന്ത്യാ ക്വോട്ടയിലേക്ക് നൽകണം.

കഴിഞ്ഞ വർഷം 15 സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 1600

സീറ്റുകളിലായിരുന്നു പ്രവേശനം.