വെഞ്ഞാറമൂട്: വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറമുകളിൽ വെഞ്ഞാറമൂട് ജീവകല മഴയെത്തും മുൻപേ എന്ന സംഗീത പരിപാടി സംഘടിപ്പിച്ചു. ജീവന്റെ ആധാരം ജലമാണെന്നതും പ്രകൃതിസംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സന്ദേശമായിരുന്നു പരിപാടിയുടെ ലക്ഷ്യം. പാറമുകളിലെ കുന്നിൻ ചെരുവുകളിൽ ഫലവൃക്ഷങ്ങളുടെ വിത്തുകൾ പാകി ജീവകല പ്രവർത്തകർ പ്രകൃതിയെ വണങ്ങിയത് ചടങ്ങ് കാണാനെത്തിയ നൂറ് കണക്കിന് ആളുകൾക്ക് കൗതുകമായി.
സംഗീത പരിപാടിക്ക് മുന്നോടിയായുള്ള സമ്മേളനം ശാന്തിഗിരി ആശ്രമം ഭാരവാഹി സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. പി.എസ്. ലാൽ അദ്ധ്യക്ഷത വഹിച്ചു. പിന്നണി ഗായകൻ മണക്കാട് ഗോപന് ജീവകലയുടെ ഉപഹാരം സമർപ്പിച്ചു കൊണ്ട് സുപ്രസിദ്ധ കാഥികൻ പുളിമാത്ത് ശ്രീകുമാർ സംസാരിച്ചു. പാറമുകൾ സംരക്ഷണ സമിതി സെക്രട്ടറി ബൈജു ആശംസയർപ്പിച്ചു. ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതവും പ്രസിഡന്റ് എം.എച്ച് .നിസാർ നന്ദിയും പറഞ്ഞു. പി. മധു, എസ്. ഈശ്വരൻ പോറ്റി, പുല്ലമ്പാറ ദിലീപ്, ആർ. ശ്രീകുമാർ, രതീഷ് വെള്ളാണിക്കൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മണക്കാട് ഗോപൻ ഗാനങ്ങൾ ആലപിച്ചു. പുഷ്കല ഹരീന്ദ്രൻ, കുമാരി എസ്.എസ്. അവനി, റഹീന.എസ്.എൻ, അന്നു. എ.എൽ, അപർണ.വി, ജാനകി ലാലു, എം.ശരത്, ഷഗാന.എസ്.എസ്, ആകാംക്ഷ രാജേന്ദ്രൻ തുടങ്ങി ഇരുപതിൽപരം ഗായകർ വേദിയെ അലങ്കരിച്ചു.