തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ടെലഫോൺ പോസ്റ്റിലിടിച്ച് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ണന്തല തറട്ടയിൽ വീട്ടിൽ ശരത്തിന്റേയും വൈഷ്ണവിയുടേയും മകൻ നന്ദികേശാണ് മരിച്ചത്. അപകടത്തിൽ വൈഷ്‌ണവിക്കും അമ്മയ്ക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രി 8ഓടെ നാലാഞ്ചിറ സ്‌റ്റെപ്പ് ജംഗ്ഷനിൽ ആയിരുന്നു അപകടം. വട്ടപ്പാറയിലെ ഒരു ജുവലറിയിൽ പോയ ശേഷം ശരത്തും കുടുംബവും ഭക്ഷണം വാങ്ങുന്നതിനായി നാലാഞ്ചിറയിലേക്ക് വരുമ്പോഴാണ് സംഭവം. ഭക്ഷണം വാങ്ങിയ ശേഷം മണ്ണന്തല കേരളാദിത്യപുരത്തെ വൈഷ്‌ണവിയുടെ വീട്ടിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. സ്റ്റെപ്പ് ജംഗ്ഷനിലെത്തിയപ്പോൾ വാഹനത്തിന് നിയന്ത്രണം നഷ്ടമായി. പരിഭ്രാന്തനായ ശരത്ത് ബ്രേക്കെന്ന് കരുതി ആക്സിലറേറ്ററിലാണ് ചവിട്ടിയത്. പെട്ടെന്ന് വേഗത കൂടി വാഹനം ഇടതുവശത്തെ ടെലഫോൺ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പുറകിലെ സീറ്റിൽ വൈഷ്ണവിയുടെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിന്റെ തല ഡോറിൽ ശക്തിയായി ഇടിച്ചു. ഉടൻ തന്നെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തിൽ രണ്ട് കാൽമുട്ടുകൾക്കും പരിക്കേറ്റ വൈഷ്‌ണവിയുടെ അമ്മ ലതികയ്ക്ക് അടിയന്തരശസ്ത്രക്രിയ നടത്തി. ആന്തരികാവയവങ്ങൾക്കേറ്റ് ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ഡോക്ടമാർ പറഞ്ഞു. കഴക്കൂട്ടം ആറ്റിൻകുഴിയിലെ ടൊയോട്ട കമ്പനിയിൽ ജോലി ചെയ്യുന്ന ശരത്ത് ഒന്നര വർഷം മുമ്പാണ് വിവാഹിതനായത്. നന്ദികേശിന്റെ സംസ്കാരം വൈഷ്‌ണവിയുടെ വീട്ടിൽ ഇന്നലെ നടന്നു.