'ജിമ്മി ദ റേവൻ' എന്ന 'താരത്തെ' ഹോളിവുഡ് എന്നും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. എന്താണെന്നല്ലേ, കാക്ക വർഗത്തിലെ റേവൻ ഇനത്തിൽപ്പെട്ട പക്ഷിയായിരുന്നു ജിമ്മി. ഒരുകാലത്ത് സിനിമയിലെ തിരക്കേറിയ താരം. 1930 - 1950 കാലഘട്ടത്തിനിടെ 1,000ത്തിലേറെ സിനിമകളിലാണ് ജിമ്മി അഭിനയിച്ചത്. ഷൂട്ടിംഗ് സമയങ്ങളിൽ 15 സ്ത്രീകൾ ഉൾപ്പെടെ 21 പേരായിരുന്നു ജിമ്മിയുടെ സഹായികൾ.
1938ൽ പുറത്തിറങ്ങിയ ' യു കാന്റ് ടേക്ക് ഇറ്റ് വിത്ത് യു ' എന്ന ചിത്രത്തിലാണ് ജിമ്മി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജിമ്മിയുടെ അഭിനയം കണ്ട് ഇഷ്‌ടപ്പെട്ട സംവിധായകൻ ഫ്രാങ്ക് കാപ്ര തന്റെ പിന്നീടുള്ള സിനിമകളിലെല്ലാം ജിമ്മിക്കും 'വേഷം' നൽകി. 'ദ വിസാർഡ് ഒഫ് ഓസ് ', 'ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് ' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ജിമ്മി വേഷമിട്ടു. കേർലി ട്വിഫോർഡ് എന്ന മൃഗ പരിശീലകനായിരുന്നു ജിമ്മിയുടെ ഗുരു. 1934ൽ അമേരിക്കയിലെ മോഹാവി മരുഭൂമിയിൽ നിന്നാണ് ട്വിഫോർഡിന് ജിമ്മിയെ ലഭിക്കുന്നത്.
ടൈപ്പ് ചെയ്യൽ, കത്തുകൾ തുറക്കൽ തുടങ്ങി ചെറിയ മോട്ടോർ സൈക്കിൾ ഓടിക്കൽ വരെ ജിമ്മിക്ക് വശമുണ്ടായിരുന്നു. 8 വയസുള്ള ഒരു കുട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ജിമ്മിക്കും ചെയ്യാൻ സാധിക്കുമായിരുന്നത്രെ ! നൂറിലേറെ വാക്കുകൾ മനസിലാക്കിയിരുന്ന ജിമ്മി രണ്ട് അക്ഷരമുള്ള ഒരു വാക്ക് രണ്ടാഴ്‌ച കൊണ്ട് പഠിച്ചെടുത്തിരുന്നു.
പ്രശസ്തി വർദ്ധിച്ചതോടെ ലോകപ്രശസ്‌ത പ്രൊഡക്ഷൻ കമ്പനിയായ മെട്രോ ഗോൾഡ്‌വെയ്ൻ മേയർ ജിമ്മിക്ക് 10,000 യു.എസ് ഡോളറിന്റെ ഇൻഷ്വറൻസ് ഏർപ്പെടുത്തി. 500 ഡോളറായിരുന്നു ജിമ്മിയുടെ ഒരാഴ്‌ചത്തെ പ്രതിഫലം. 1954ൽ പുറത്തിറങ്ങിയ '3 റിംഗ് സർക്കസി 'ലാണ് ജിമ്മി ഒടുവിലായി അഭിനയിച്ചത്. അതിനു ശേഷം ജിമ്മിയെ പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചില്ല. 1956ൽ ജിമ്മിയുടെ പരിശീലകനായ ട്വിഫോർഡ് മരണമടഞ്ഞു. 1954ന് ശേഷം ജിമ്മിയും മരണമടഞ്ഞിരിക്കാമെന്നാണ് കരുതുന്നത്. ജിമ്മിയുടെ സിമന്റിൽ പതിഞ്ഞ കാൽപ്പാട് ലോസ് ആഞ്ചലസിലെ പെറ്റ് സ്റ്റോറിൽ സൂക്ഷിച്ചിട്ടുണ്ട്.