തിരുവനന്തപുരം: എറണാകുളം ജില്ലയിലെ കിഴക്കുമുറി, മുളന്തുരുത്തി റെയിൽവേ മേല്പാലങ്ങൾക്കും പാലം അപ്രോച്ച്‌ റോഡ് നിർമ്മാണത്തിനും ഉടൻ സ്ഥലമേറ്റെടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. 0.6547 ഹെക്ടർ സ്ഥലമാണ് കിഴുമുറി പാലം അപ്രോച്ച്‌ റോഡ് നിർമ്മാണത്തിന് ഏറ്റെടുക്കേണ്ടത്. അവിടെ അടിസ്ഥാനവില നിർണയ റിപ്പോർട്ട് (ബി.വി.ആർ) തയ്യാറാക്കുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. മുളന്തുരുത്തിയിൽ 21ഭൂവുടമകളിൽ നിന്ന് 58.85 ആർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സ്റ്റേറ്റ് ലെവൽ എംപവേർഡ് കമ്മിറ്റി സ്ഥലവില അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സമ്മതപത്രം നൽകിയവരുടെ ഭൂമി ഏറ്റെടുക്കുവാനും അല്ലാത്ത കേസുകളിൽ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചു. ഇതിനുള്ള സാമൂഹ്യപ്രത്യാഘാത പഠനം നടക്കുകയാണ്. രണ്ട് മാസത്തിനകം സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തീകരിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.