തിരുവനന്തപുരം: എറണാകുളം മറൈൻ ഡ്രൈവിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പാരമ്പര്യത്തനിമയോടെ നിർമ്മിക്കുന്ന അന്താരാഷ്ട്ര പ്രദർശന നഗരിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് നാലിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ താത്പര്യപത്രം, ഡിജിറ്റൽ പ്രസന്റേഷൻ എന്നിവ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പ്രകാശനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.
കെട്ടിട നിർമ്മാണ മേഖലയിൽ കാലാനുസൃതമായി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വരുത്തിയ മാറ്റങ്ങൾക്ക് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം ഐ.എസ്.ഒ 9001:2015, എൻവയോൺമെന്റ് മാനേജ്‌മെന്റ് സിസ്റ്റം ഐ.എസ്.ഒ 14001:2015 എന്നീ സർട്ടിഫിക്കേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
17.9 ഏക്കർ വിസ്തൃതിയുള്ള ഭൂപ്രദേശത്ത് 3,105 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കുന്നത്. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ, ഇന്റർനാഷണനൽ ട്രേഡ് ഫെയർ, കേരള ഡിസൈൻ ഫെസ്റ്റിവൽ, മോട്ടോർ ഷോ, കൺവെൻഷനുകൾ, മേളകൾ എന്നിവയ്ക്കായി അന്താരാഷ്ട്ര നിലവാരത്തിൽ ഹരിതചട്ടം പാലിച്ച് പ്രവർത്തിക്കുന്ന സ്ഥിരം വേദികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ അനുഷ്ഠാന കലകൾ, തനതു നാടൻ കലകൾ, സംസ്‌കാരം, ചരിത്രം എന്നിവ ഉൾക്കൊള്ളുന്ന കൾച്ചറൽ ലിവിംഗ് മ്യൂസിയം, പൈതൃകഗ്രാമം എന്നിവയും പദ്ധതിയുടെ ആകർഷണങ്ങളാണ്. സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, സെക്രട്ടറി ബി. അബ്‌ദുൾ നാസർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
₹3,105 കോടി
എറണാകുളം മറൈൻ ഡ്രൈവിൽ 3,105 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്.
വിസ്‌മയ നഗരി
പ്രദർശന വേദികൾ, സ്റ്റാളുകൾ, റസ്റ്റോറന്റ്, ഓപ്പൺ തിയേറ്റർ എന്നിവയുൾപ്പെട്ട എക്‌സിബിഷൻ സോൺ, കളിസ്ഥലം, പാർക്ക്, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവയുള്ള ടൂറിസം സോൺ, പൊതുപരിപാടികൾ, കൺവെൻഷനുകൾ എന്നിവയ്‌ക്കായി കൺവെൻഷൻ സോൺ, വിവാഹച്ചടങ്ങുകൾ ഉൾപ്പെടെ നടത്താവുന്ന ഇവന്റ്‌സ് സോൺ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്കായി ഓഫീസ് സോൺ എന്നിങ്ങനെയാണ് പദ്ധതി തരംതിരിച്ചിരിക്കുന്നത്.