തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കീഴടങ്ങിയ പ്രതി വിഷ്ണു സോമസുന്ദരത്തെ കസ്റ്റഡിയിൽ വാങ്ങാൻ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിക്കും. സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ അന്വേഷണസംഘത്തിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ വിഷ്ണു സോമസുന്ദരം സഹകരിച്ചില്ലെന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
കള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മൗനം നടിച്ചും തെളിവുകൾ ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങൾക്ക് നിഷേധാത്മകമായ മറുപടി നൽകിയും അന്വേഷണ സംഘത്തെ കുഴപ്പിക്കുകയായിരുന്നു വിഷ്ണു. അതിനാൽ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനാണ് ഡി.ആർ.ഐയുടെ തീരുമാനം. കോടതി നിർദ്ദേശപ്രകാരം കീഴടങ്ങിയ വിഷ്‌ണു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഡി.ആർ.ഐ പറഞ്ഞു. രാവിലെ 11 മുതൽ രാത്രി ഒമ്പതര വരെ പ്രതിയെ ചോദ്യം ചെയ്തു. രഹസ്യം ഒളിക്കുന്ന രീതിയാണ് തുടർന്നത്. പല ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്ന് വിഷ്ണു പറഞ്ഞു. സുഹൃത്തായിരുന്നു. ഫിനാൻസ് മാനേജരായും പ്രവർത്തിച്ചിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പറഞ്ഞു.
വിഷ്ണുവിന്റെ കാരിയർമാരായി സ്വർണം കടത്തിയ സെറീന ഷാജിയും സുനിൽകുമാറും 25 കിലോ സ്വർണവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടതോടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ തലവനെന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന വിഷ്ണു സോമസുന്ദരം ഒളിവിൽ പോയത്. എറണാകുളം സാമ്പത്തിക കോടതിയിൽ വിഷ്ണു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോടതി നിർദ്ദേശാനുസരണമാണ് വിഷ്ണു തിങ്കളാഴ്ച ഡി.ആർ.ഐയുടെ കൊച്ചി ഓഫീസിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെത്തന്നെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നതിനാൽ വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് സമയം ലഭിച്ചില്ല. കേസിൽ വിഷ്ണുവിനെതിരെ അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തത്. കേസിൽ പിടിയിലായ കസ്റ്റംസ് സൂപ്രണ്ടും മറ്റ് പ്രതികളും കള്ളക്കടത്തിന്റെ സൂത്രധാരൻ വിഷ്ണുവാണെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോയതും പ്രതികളുമായുള്ള ഫോൺ സംഭാഷണങ്ങളും സാമ്പത്തിക ഇടപാടുകളുമെല്ലാം അന്വേഷണ സംഘം തെളിവുകളായി കണ്ടെത്തിയിരുന്നു. കള്ളക്കടത്ത് സ്വർണം കോഴിക്കോട് കേന്ദ്രമായുള്ള കിഴക്കേകോട്ടയിലെ ജുവലറി ഗ്രൂപ്പിന് വിറ്റിരുന്നത് വിഷ്‌ണുവാണ്. ജുവലറി ഗ്രൂപ്പുമായുള്ള ഇടപാടുകളും കള്ളക്കടത്തിന്റെ സാമ്പത്തിക ഉറവിടവും ഇതിലൂടെ കൈവരിച്ച സമ്പത്തും അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
ബാലഭാസ്കറിന്റെ ഫിനാൻസ് മാനേജരായിരുന്നു ബാല്യകാല സുഹൃത്ത് കൂടിയായ വിഷ്ണു സോമസുന്ദരം. ബാലഭാസ്കറുമായി വിഷ്‌ണുവിന് സാമ്പത്തിക ഇടപാടുകളുള്ളതായും മരണത്തിൽ വിഷ്ണുവിനും പ്രോഗ്രാം മാനേജരായ പ്രകാശ് തമ്പിക്കും പാലക്കാട്ടെ ഡോക്ടറുടെ കുടുംബത്തിനും പങ്കുള്ളതായി സംശയിക്കുന്നതായും ബാലുവിന്റെ പിതാവ് സി.കെ. ഉണ്ണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുക.
മറ്റു പ്രതികൾ ഉടൻ കീഴടങ്ങും
സ്വർണക്കടത്ത് കേസിലെ മറ്റു പ്രതികളും ഉടൻ കീഴടങ്ങിയേക്കുമെന്ന് ഡി.ആർ.ഐ പറഞ്ഞു. സ്വർണം വാങ്ങിയിരുന്ന പി.പി.എം ചെയിൻസ് എന്ന സ്ഥാപനത്തിന്റെ മാനേജർ ഹക്കീം, സ്ഥാപന ഉടമ മുഹമ്മദാലി, അമ്പലപ്പുഴ സ്വദേശി സത്താർ ഷാജി, സ്വർണക്കടത്തിന്റെ സൂത്രധാരൻ ജിത്തു എന്നിവർ ഒളിവിലാണ്. ജിത്തുവും ഷാജിയും ദുബായിലാണ്.
സ്വർണക്കടത്തിന്റെ കാരിയർമാരായിരുന്ന മറ്റു സ്ത്രീകളും ഉടൻ അറസ്റ്റിലായേക്കും. റിമാൻഡിലുള്ള സെറീനയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.