kochi

കൊച്ചി: മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യംവെച്ച് ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് സുരക്ഷ വർദ്ധിച്ചു. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു വിവരം പൊലീസിന് ലഭിച്ചത്. പള്ളിക്ക് മുന്നിലെ എയ്ഡ് പോസ്റ്റിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും പ്രത്യേക പട്രോളിംഗ് സംഘത്തെ ചുമതലപ്പെടുത്തിയുമാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. ഭീകരാക്രമണ സാദ്ധ്യതയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് മാർച്ചിൽ ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷ ഒരുക്കിയിരുന്നു.

ഫോർട്ട്‌കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് പലയിടങ്ങളിലും ക്രൈസ്തവർക്കെതിരായ ഭീകരാക്രമണങ്ങൾ നടന്നേക്കുമെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു തീരുമാനമെന്ന് ഐസീസ് കേസിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ എൻ.ഐ.എക്ക് മൊഴി നൽകിയിരുന്നു. സ്‌ഫോടന സാമഗ്രികൾ സംഘടിപ്പിക്കാൻ റിയാസിനോട് ഐസിസിൽ ചേർന്നവർ നിർദേശിച്ചിരുന്നു. വിദേശികൾ ഒത്തുകൂടുന്ന ഇടങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ ഒപ്പമുള്ളവർ ഇതിനെ പിന്തുണച്ചില്ലെന്നും ഇതോടെ പദ്ധതി നടപ്പായില്ലെന്നുമാണ് റിയാസ് മൊഴി നൽകിയിരുന്നത്. 2016ൽ ഐസിസ് ഭീകരരുടെ കേരള ഘടകം അൻസാറുൾ ഖലീഫ കൊച്ചിയിലെ ജൂതപ്പള്ളിയും ജൂതവംശജരെയും ലക്ഷ്യംവെച്ച് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് കേന്ദ്ര ഐ.ബിക്കു വിവരം കൈമാറിയിരുന്നു. ഒക്ടോബർ രണ്ടിനായിരുന്നു ജൂതൻമാരുടെ പുതുവത്‌സരം. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നിന്നും നിരവധി ടൂറിസ്റ്റുകൾ ഇന്ത്യയിലെത്തിയിരുന്നു. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നായിരുന്നു അന്ന് ഇസ്രയേൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കേരളത്തിൽ ജൂത മത വിശ്വാസികളുള്ള ഒരു ഇടമാണ് മട്ടാഞ്ചേരിയിലെ ജൂത തെരുവ്. ഇന്ന് വിരലിലെണ്ണാവുന്ന ജൂതർ മാത്രമാണ് ഇവിടുള്ളത്.