തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മർദ്ദിച്ച കേസിന്റെ അന്വേഷണം രണ്ടാഴ്ചയ്ക്കകം തീർക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ജലരേഖയായി. ഒരുവർഷമായിട്ടും ഈ കേസിൽ കുറ്റപത്രം നൽകിയില്ല. എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധയ്ക്കെതിരായ കേസാണ് കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച് നീട്ടിക്കൊണ്ടുപോകുന്നത്. ദൃക്സാക്ഷികളെ കണ്ടെത്താൻ കഴിയാത്തതാണ് തടസമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഗവാസ്കറിനെതിരെ സ്നിഗ്ദ്ധയും പരാതി നൽകിയിരുന്നു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ഹൈക്കോടതിയിൽ പ്രത്യേകം ഹർജികളും സമർപ്പിച്ചിട്ടുണ്ട്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയിരിക്കുകയാണ് ഗവാസ്കർ.
2018 ജൂൺ 14ന് രാവിലെ കനകക്കുന്നിൽ പ്രഭാത സവാരിക്കെത്തിയപ്പോഴാണ് എ.ഡി.ജി.പിയുടെ മകൾ ഗവാസ്കറെ മർദ്ദിച്ചത്. ഐ.പി.എസ് പുത്രിക്ക് പരിശീലനം നൽകാനെത്തിയ വനിതാ പൊലീസുദ്യോഗസ്ഥയോട് തലേദിവസം ഗവാസ്കർ സംസാരിച്ചിരുന്നു. ഇത് തന്നെപ്പറ്രിയാണെന്ന് കരുതിയായിരുന്നു മർദ്ദനം. ഗവാസ്കറെ കഴുത്തിൽ ടാബുകൊണ്ടിടിക്കുകയും മർദ്ദിക്കുകയും ചെയ്തു. കഴുത്തിൽ സാരമായി പരിക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്ന ഗവാസ്കർ അടുത്തിടെയാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. എന്നാൽ, തന്നോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് സ്നിഗ്ദ്ധയുടെ ആരോപണം. കൃത്യനിർവഹണം തടസപ്പെടുത്തൽ, ഐ പാഡുപയോഗിച്ച് പരിക്കേല്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ എ.ഡി.ജി.പിയുടെ മകൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തേണ്ടതാണ്. എന്നാൽ,
ഗവാസ്കർ ചികിത്സ തേടിയതോടെ സ്നിഗ്ദ്ധയും കാലിന് പരിക്കേറ്റെന്ന പേരിൽ ആശുപത്രിയിലായി. ആട്ടോയിടിച്ച് പരിക്ക് പറ്റിയെന്നാണ് അവർ ആശുപത്രിയിൽ ആദ്യം പറഞ്ഞത്. പിന്നീട് വഴക്കിനിടെ ഗവാസ്കർ കാറിടിപ്പിച്ചതാണെന്ന് മൊഴിമാറ്റി. മോട്ടോർവാഹന വകുപ്പിന്റെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സഹായത്തോടെ വാഹനം പരിശോധിച്ചെങ്കിലും കാറിടിച്ചതിന്റെ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ആന്റി പൈറസി സെൽ എസ്.പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. പ്രശാന്തൻ കാണിയും പിന്നാലെ വന്ന കെ.എം. ആന്റണിയെന്ന എസ്.പിയും ഒരുവർഷമായി അന്വേഷണം നടത്തിയിട്ടും കുറ്രപത്രം സമർപ്പിക്കാനായില്ല. ഇതിനിടെ എസ്.പിമാരെ സ്ഥലംമാറ്റുകയും ചെയ്തു.