തിരുവനന്തപുരം: കൺവെൻഷൻ സെന്ററിന് ലൈസൻസ് നിഷേധിച്ചതിൽ മനംനൊന്ത് കണ്ണൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സെക്രട്ടറി ഗിരീഷ്, അസി. എൻജിനിയർ കലേഷ്, ഗ്രേഡ് വൺ ഓവർസിയർമാരായ അഗസ്റ്റിൻ, ബി. സുധീർ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കെട്ടിടത്തിന് പ്രവർത്തനാനുമതി നിഷേധിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇവർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകും.
അതേസമയം, സാജന്റെ ആത്മഹത്യയ്ക്കു വഴിവച്ചത് നഗരസഭാ അദ്ധ്യക്ഷ പി.കെ. ശ്യാമളയുടെ വ്യക്തിവിരോധമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചെങ്കിലും, ഇവർക്കെതിരെ സർക്കാർ നടപടിയില്ലെന്നു മാത്രമല്ല, വാർത്താസമ്മേളനത്തിൽ മന്ത്രി മൊയ്തീൻ ശ്യാമളയെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. ശ്യാമള സാജനോട് വൈരാഗ്യം പുലർത്തിയിരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഭാര്യ ബീന ഇന്ന് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകും.
കണ്ണൂർ ബക്കളത്തെ പാർത്ഥ കൺവെൻഷൻ സെന്റർ ഉടമ പാറയിൽ സാജൻ (49) ആണ് ചൊവ്വാഴ്ച പുലർച്ചെ വീടിന്റെ മുകൾ നിലയിൽ ആത്മഹത്യ ചെയ്തത്. സാജന്റെ ആത്മഹത്യ വിവാദമാവുകയും നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിക്കുകയും ചെയ്തതിനെ തുടർന്ന് ഉദ്യോഗസ്ഥവീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.
കൺവെൻഷൻ സെന്ററിന്റെ കാര്യത്തിൽ നിർമ്മാണ ചട്ടങ്ങൾ ലംഘിക്കപ്പെട്ടോ, കെട്ടിടത്തിന് പ്രവർത്തനാനുമതി നൽകാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയോ തുടങ്ങിയവ അന്വേഷിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പത്തു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ചീഫ് ടൗൺ പ്ലാനിംഗ് ഓഫീസർ, വിജിലൻസ്, ഉത്തരമേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി.