തിരുവനന്തപുരം: തെലങ്കാന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രതിനിധി സംഘം തലസ്ഥാനത്തെത്തി. 22 വരെ തിരുവനന്തപുരത്തുണ്ടാവും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആവിഷ്‌കരിച്ചിരിക്കുന്ന സ്റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്റർ, ഫാക്കൽറ്റി ട്രെയിനിംഗ് സെന്റർ, പ്രബുദ്ധത (ഉന്നത വിജ്ഞാപനത്തിന്റെ ജനാധിപത്യവത്കരണം), സ്റ്റേറ്റ് ലെവൽ അക്കാഡമിക് കമ്മിറ്റി, എറുഡൈറ്റ്, ബ്രെയിൻ ഗെയിൻ, ഔട്ട് കം ബെയ്‌സ്ഡ് എഡ്യൂക്കേഷൻ, അക്കാഡമിക് വോളന്റിയർ ബാങ്ക് തുടങ്ങിയ നൂതന പദ്ധതികളെക്കുറിച്ച് പഠിക്കാനാണ് സംഘമെത്തിയത്.
തെലങ്കാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ പ്രൊഫ. തുമ്മല പാപി റെഢി നയിക്കുന്ന പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങൾ കൗൺസിൽ വെസ് ചെയർമാൻമാരായ പ്രൊഫ. വി. വെങ്കിട്ട രമണ, പ്രൊഫ. ആർ. ലിംബാദ്റി, സെക്രട്ടറി ഡോ. എൻ. ശ്രീനിവാസ റാവു എന്നിവരാണ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ രൂപീകരിച്ചിരിക്കുന്ന സ്റ്റേറ്റ് അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ സെന്ററിന് ഇന്ത്യയിലെ ആദ്യ സംസ്ഥാനതല അസസ്‌മെന്റ് ഏജൻസി എന്ന നിലയിൽ ദേശീയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തി, ഗ്രേഡ് ചെയ്യാൻ സാക്ക് വികസിപ്പിച്ച സോഷ്യൽ ഇൻക്ലൂസീവ്‌നെസ്, ഇക്വറ്റി, എക്‌സലൻസ്, സയന്റിഫിക് ടെമ്പർ, സെക്കുലർ ഔട്ട്‌ലുക്ക് തുടങ്ങിയ മാനദണ്ഡങ്ങളും അവയുടെ മാനകങ്ങളും ഇപ്പോൾ രാജ്യത്തെ അക്കാഡമിക് സമൂഹങ്ങളിൽ സജീവ ചർച്ചാ വിഷയമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്റി ഡോ. കെ.ടി ജലീൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻഗുരുക്കളുടെ നേതൃത്വത്തിലുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ടീം തുടങ്ങിയവർ തെലങ്കാന പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തും.