തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എൽ.പി, യു.പി സ്കൂളുകളും നാലു മാസത്തിനുള്ളിൽ ഹൈടെക് ആക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 80-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളിലെ യു.പി വിഭാഗം രണ്ട് മാസത്തിനുള്ളിൽ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തും. ഡിജിറ്റൽ സ്കൂൾ പദ്ധതിക്കായുള്ള 700 കോടിയോളം രൂപയിൽ 420 കോടിയും എയ്ഡഡ് സ്കൂളുകൾക്ക് നൽകിയെന്നും സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ വർഷം പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയെന്നും മന്ത്രി പറഞ്ഞു. വാർഷികത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതികളുടെ ഫലകം മന്ത്രി മേയർ വി.കെ. പ്രശാന്തിന് കൈമാറി. കഴിഞ്ഞ 15ന് ഷഷ്ടിപൂർത്തി ആഘോഷിച്ച ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയെ മന്ത്രി പൊന്നാടയണിച്ചു. ആർച്ച് ബിഷപ്പിന്റെ അദ്ധ്യക്ഷതയിൽ മേയർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കലാ സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനം സിനിമാ നടൻ കൊച്ചു പ്രേമൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ.ജോൺ സി.സി, ഫാ.വർക്കി ആറ്റുപുറത്ത്, ഫാ. ഝോൺ പടിപ്പുരക്കൽ, വാർഡ് കൗൺസിലർ വി.എസ്. ത്രേസ്യാമ്മ, ഹെഡ്മാസ്റ്റർ എബി എബ്രഹാം, പി.ടി.എ പ്രസിഡന്റ് ജയകുമാർ എ, മദർ പി.ടി.എ പ്രസിഡന്റ് ലൈന വി.ആർ നായർ, ഫാ. നെൽസൺ വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.