കിളിമാനൂർ: ടാർ ഇളകി കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാൻഡ്, കോൺക്രീറ്റ് ഇളകി എപ്പോൾ വേണമെങ്കിലും തലയിൽ പതിക്കാവുന്ന തരത്തിലുള്ള ടോയ്ലെറ്റ് കോംപ്ലക്സ്, കുടിവെള്ളം കിട്ടാക്കനി, ഈച്ച മൂടിയ മാലിന്യ കൂമ്പാരം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതിൽ നിന്നുള്ള വിഷ പുക... ഉത്തരേന്ത്യയിലെ അവികസിതമായ ഏതോ ഗ്രാമത്തിന്റെ കാര്യമാണിതെന്ന് കരുതുന്നവർക്ക് തെറ്റി, ഇത് തിരുവനന്തപുരം മുതൽ കൊട്ടാരക്കര വരെയുള്ള സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട ഡിപ്പോകളിൽ ഒന്നായ കിളിമാനൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെ നിലവിലെ അവസ്ഥയാണ്. പരാധീനതകൾ എന്ന വാക്കിനെ അന്വർത്ഥമാക്കുന്നതാണ് ഇവിടത്തെ സ്ഥിതിഗതികൾ.
സർക്കാർ തലത്തിൽ യാതൊരു വികസന ഫണ്ടും സമീപത്തൊന്നും ഈ ഡിപ്പോയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് പഴയ കെട്ടിടം പൊളിച്ച് വാടകയ്ക്ക് കടമുറികൾ കച്ചവടക്കാർക്ക് കൊടുക്കാവുന്ന തരത്തിൽ ഒരു മെയിൻ കെട്ടിടം പണിതെങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം വേണ്ടവിധം അത് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. അടുത്തകാലം വരെ സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്നാണ് ഡിപ്പോയ്ക്കാവശ്യമായ വെള്ളം എത്തിച്ചിരുന്നത് എന്നാൽ ആ കിണറിലെ വെള്ളം വറ്റിയപ്പോൾ നിലവിൽ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. മുന്നൂറോളം ജീവനക്കാരുള്ള ഡിപ്പോയിലെ പുരുഷന്മാരുടെ ടോയ്ലെറ്റിന്റെ മുകൾ ഭാഗം കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്ത് വന്ന് എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പരാധീനതകളിൽ വീർപ്പുമുട്ടുന്ന ഈ ഡിപ്പോയിൽ അടിസ്ഥാന സൗകര്യങ്ങളെങ്കിലും അടിയന്തരമായി ഒരുക്കണം എന്നതാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം.