meen

കിളിമാനൂർ: മൂന്ന് വശങ്ങളിലും പുഴകളാൽ ചുറ്റപ്പെട്ടും വെള്ളച്ചാട്ടം കൊണ്ട് സഞ്ചാരികളെ ആകർഷിച്ചും ശ്രീനാരായണ ഗുരുവിന്റെ സന്ദർശനം കൊണ്ട് ചരിത്ര പ്രസിദ്ധവുമായ മീൻമുട്ടി തീർത്ഥാടന ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ വിളിച്ചോതുകയാണ്. ഒരു ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും ഐശ്വര്യവും സമന്വയിപ്പിക്കുന്ന മീൻമുട്ടി സൗന്ദര്യത്തിനൊപ്പം ചരിത്രത്തിന്റെയും ഭാഗം കൂടിയാണ്. കിളിമാനൂർ സംസ്ഥാന പാതയിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂട്ടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി സ്ഥിതി ചെയ്യുന്നത്. കണ്ണീർ പോലെ ശുദ്ധമായ കാട്ടരുവി ഇവിടെ പാറക്കെട്ടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന ദൃശ്യ മനോഹര കാഴ്ച ഏതൊരാളിന്റെയും മനം കുളിർപ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം. അതുകൊണ്ടാണത്രേ മീൻമുട്ടിയെന്ന് വെള്ളച്ചാട്ടത്തിന് പേര് ലഭിച്ചത്.

ചരിത്രം

കൊല്ലവർഷം 1071ൽ ഗുരു ഇവിടെ സന്ദർശിക്കുകയും മൂന്ന് ദിവസം ഇവിടെ ധ്യാനനിരതനായി ഇരിക്കുകയും ചെയ്തതായി ചരിത്ര രേഖകളിൽ പറയുന്നു. ഇവിടുള്ള പാറമുകളിൽ ഇരുന്ന് ജാതീയ വേർതിരിവില്ലാതെ നാട്ടുകാരെ ഊട്ടിയതിനാലാണ് ഗ്രാമത്തിന് ഇരുന്നൂട്ടിയെന്ന പേരുവരാൻ കാരണമായത്. കൊല്ലവർഷം 1118ൽ ഇവിടെ രൂപികരിച്ച ശ്രീചിത്രാ വ്രത സമാജത്തിന്റെ രേഖകളിൽ ഗുരുവിന്റെ സന്ദർശനവും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനുള്ളിലായി പാറക്കെട്ടിനിടയിലുള്ള ഗുഹയും സഞ്ചാരികളെ ആകർഷിക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകളും, കർക്കടക വാവിന് ആയിരങ്ങളും എത്തുന്ന ഇവിടെ സമീപകാലത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 35 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ വിനോദ സഞ്ചാരികൾക്കോ ഗുരുഭക്തർക്കായോ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.