തിരുവനന്തപുരം: പട്ടികവിഭാഗങ്ങൾക്ക് വീടുകളുടെ നിർമ്മാണത്തിനുള്ള ധനസഹായ നിരക്ക് വർദ്ധിപ്പിക്കുന്നത് പരിശോധിച്ചു വരികയാണെന്ന് മന്ത്രി എ.കെ.ബാലൻ നിയമസഭയിൽ പറഞ്ഞു. 2018-19 സാമ്പത്തിക വർഷം അനുവദിക്കുന്ന വീടുകൾക്ക് 6 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായ സാഹചര്യത്തിൽ, 2016-17, 2017-18 വർഷങ്ങളിൽ ഒരു വീടിന് 3.5 ലക്ഷം രൂപയിൽ നിന്നും 4 ലക്ഷം രൂപയായി വർദ്ധിപ്പിച്ചത് അപര്യാപ്തമാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2016മാർച്ച്31ന് മുൻപ് അനുവദിച്ചതും, പൂർത്തീകരിക്കാത്തതുമായ വീടുകൾക്ക് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ നിർമ്മാണച്ചെലവ് അനുവദിക്കും.
സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് മുഖേന 2016-17 സാമ്പത്തിക വർഷം ജനറൽഹൗസിംഗ്, ഹഡ്‌കോ, വനബന്ധു കല്യാൺ യോജന പദ്ധതികളിൽ ഉൾപ്പെടുത്തിയ 6709 വീടുകൾക്ക് മൂന്നരലക്ഷമായിരുന്നു അനുവദിച്ചിരുന്നത്. 2018-19 വർഷം മുതൽ പട്ടികവർഗക്കാർക്ക് വീടുകൾ അനുവദിക്കുന്നത് ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തിയാണ്. ഇതുപ്രകാരം വീടൊന്നിന് 6 ലക്ഷം രൂപയും, പട്ടികവർഗ സങ്കേതങ്ങൾക്ക് പുറത്ത് താമസിക്കുന്ന പട്ടിക വർഗക്കാർക്ക് 4 ലക്ഷം രൂപയും അനുവദിക്കും. അതീവദുർഘട പ്രദേശങ്ങളിൽ 20ശതമാനം വരെ അധികമായി നൽകുമെന്നും ഒ.ആർ. കേളുവിന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.