തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാദ്ധ്യമ പ്രവർത്തകനും പത്രാധിപരും ഗ്രന്ഥകർത്താവുമായ ടി.ജെ.എസ്. ജോർജിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം.
ജൂലായ് ഒന്നിന് വൈകിട്ട് അഞ്ചിന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ഡോ.സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷനും പാർവതി ദേവി, എൻ.പി. രാജേന്ദ്രൻ എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയാണ് ടി. ജെ. എസ്. ജോർജിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ഇന്ത്യയിലും വിദേശത്തുമായി അര നൂറ്റാണ്ടിലധികം മാദ്ധ്യമപ്രവർത്തനം നടത്തിയ ടി.ജെ.എസ്. ജോർജ് 1950ൽ മുംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലാണ് പത്രപ്രവർത്തനം ആരംഭിച്ചത്. ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫൊർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു. ഹോങ്കോങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.
സ്വതന്ത്രഭാരതത്തിൽ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരിൽ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരാണ് ജോർജ്.. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പത്മഭൂഷൺ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.. 91 വയസ് പിന്നിട്ട ടി.ജെ.എസ് ജോർജ് ഇപ്പോഴും ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എഡിറ്റോറിയൽ ഉപദേശക പദവി വഹിക്കുന്നു.
ഫോട്ടോ: ടി.ജെ.എസ്. ജോർജ്