cxxc

വെഞ്ഞാറമൂട്: യുവതി ആത്മഹത്യ ചെയ്ത കേസിൽ ഇരുപതുവർഷം ഒളിവിലായിരുന്ന പ്രതിയെ വെഞ്ഞാറമൂട് പൊലീസ് പിടികൂടി. ആനാകുടി, വൈറ്റിങ്ങാക്കുഴി ജയാ ഭവനിൽ ജയൻ (48) ആണ് പിടിയിലായത്. 1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പത്തൊൻപതുകാരിയെ പ്രതി പീഡിപ്പിക്കുകയും ഇതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ജയനെ അന്ന് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയി. ഇയാൾ അഞ്ചലിൽ ഉണ്ടെന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. അതിനിടെ, തിരിച്ചറിയാതിരിക്കാൻ ഇയാൾ വേഷം മാറ്റിയിരുന്നു. ആയൂരിൽ ലോട്ടറി വില്പന നടത്തി വരുന്നതിനിടയിൽ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ ബി. ജയന്റെയും സബ് ഇൻസ്പെക്ടർ ബിനിഷ് ലാലിന്റെയും നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോടതി റിമാൻഡു ചെയ്തു.