ലണ്ടൻ : എ.ടി.പി റാങ്കിംഗിൽ മുന്നിലുള്ള തന്നെ മൂന്നാമതാക്കി വിംബിൾഡൺ റാങ്കിംഗിൽ റോജർ ഫെഡറർക്ക് രണ്ടാം സീഡ് നൽകിയതിനെതിരെ കലഹവുമായി ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ റാഫേൽ നദാൽ. ജൂലായ് ഒന്നിനാണ് വിംബിൾഡൺ ആരംഭിക്കുന്നത്.
സീഡിംഗ് ഇങ്ങനെ
കഴിഞ്ഞ 24 മത്സരത്തിനിടയിലെ ഗ്രാസ് കോർട്ടുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷ സിംഗിൾസിലെ ആദ്യ 32 പേരെ വിംബിൾഡണിൽ സീഡ് ചെയ്യുന്നത്. എ.ടി.പി റാങ്കിംഗിൽ മുൻനിരയിലുള്ളവർ ഇതിൽ പിന്നാക്കം പോകാം. അതേ സമയം വനിതാ സിംഗിൾസിൽ ഡബ്ളിയു.ടി.എ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സീഡിംഗ്.
2019 ലെ സീഡിംഗ്
പുരുഷ സിംഗിൾസിൽ ലോക ഒന്നാം റാങ്കുകാരനായ നൊവാക്ക് ജോക്കോവിച്ചാണ് ടോപ് സീഡ്. ലോക മൂന്നാം റാങ്കുകാരനായ ഫെഡറർ രണ്ടാം സീഡ്. ലോക രണ്ടാം റാങ്കുകാരനായ നദാൽ മൂന്നാം സീഡ്.
നദാലിന്റെ പ്രശ്നം
സീഡിംഗ് അനുസരിച്ചാണ് ആരൊക്കെ തമ്മിലാണ് മത്സരിക്കേണ്ടതെന്നത് ക്രമപ്പെടുത്തുന്നത്. ഇപ്പോഴത്തെ സീഡിംഗ് അനുസരിച്ച് നദാലിന് കിരീടം നേടണമെങ്കിൽ ഫെഡററെയും നൊവാക്കിനെയും നേരിട്ട് വിജയിക്കണമെന്ന സ്ഥിതിയാണ്. ഇതാണ് നദാലിന് വിഷമമാകുന്നത്.
നദാൽ ഗ്രാസ് കോർട്ടുകളിലേതിനെക്കാൾ മികവ് ക്ളേ കോർട്ടിലാണ് പുറത്തെടുക്കുന്നത്. ഇതാണ് സീഡിംഗിൽ പിന്നാക്കം പോകാൻ കാരണം.
രാം കുമാർ പുറത്ത്
ലണ്ടൻ : വിംബിൾഡൺ ടെന്നിസിന്റെ ക്വാളി ഫൈയിംഗ് റൗണ്ടിൽ തോറ്റ് ഇന്ത്യൻ താരം രാംകുമാർ രാമനാഥൻ പുറത്തായി. പോളണ്ടിന്റെ കാമിൽ മൈക്ക് റസാക്കാണ് 7-6, 6-3 ന് രാംകുമാറിനെ തോൽപ്പിച്ചത്.