bjp

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ എ.പി. അബ്ദുള്ളക്കുട്ടിയെ പാർട്ടിയിലെടുത്തതിൽ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിനും അണികൾക്കും അതൃപ്തി. അബ്ദുള്ളക്കുട്ടിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലും തൊട്ടടുത്ത കാസർകോടും അണികളിൽ പ്രതിഷേധം നീറിപ്പുകയുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ചതിനാൽ പരസ്യമായ പ്രതിഷേധം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയിൽ നിന്ന് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിക്കുമ്പോൾ കേരളത്തിലെ നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല. കേന്ദ്ര മന്ത്രി വി.മുരളീധരനും മലയാളിയായ എം.പി രാജീവ് ചന്ദ്രശേഖറും മാത്രമാണ് കൂടെയുണ്ടായിരുന്നത്. കേരളത്തിൽ നിന്ന് സി.പി.എം ടിക്കറ്രിൽ ലോക്സഭയിലും കോൺഗ്രസിൽ നിന്ന് നിയമസഭയിലും അംഗമായിരുന്ന ആൾ സംസ്ഥാന ഘടകത്തെ മറികടന്ന് പാർട്ടിയിൽ പ്രവേശിച്ചതിൽ സംസ്ഥാന നേതൃത്വം ഖിന്നരാണ്.

അബ്ദുള്ളക്കുട്ടിയുടെ വരവുകൊണ്ട് പാർട്ടിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നാണ് കേരളത്തിലെ നേതാക്കളുടെ വിലയിരുത്തൽ. സമീപകാലത്തൊന്നും മുസ്ലീം ന്യൂനപക്ഷത്തിൽ നിന്ന് അനുകൂലമായ നിലപാടൊന്നും ഉണ്ടാകില്ലെന്ന നിലപാടാണ് കേരളത്തിലെ പാർട്ടിക്കുള്ളത്. കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ ആകർഷിക്കുന്നതാണ് നല്ലതെന്നാണ് ഇവരുടെ കാഴ്ചപ്പാട്. അബ്ദുള്ളക്കുട്ടിയെ കൊണ്ടുവരുന്നത് കൊണ്ട് മുസ്ലീം സമുദായത്തിൽ പെട്ടവരാരും പാർട്ടിയോടടുക്കുമെന്ന വിശ്വാസവുമവർക്കില്ല.

ഉപതിരഞ്ഞടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയായി വരുമോ എന്ന ആശങ്കയും കേരള ഘടകത്തിനുണ്ട്. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരത്ത് മത്സരിച്ചാൽ മുസ്ലീം വോട്ട് കിട്ടില്ലെന്നു മാത്രമല്ല പരമ്പരാഗതമായി കിട്ടുന്ന ഹൈന്ദവ വോട്ടുകളിൽ വിള്ളലുണ്ടാവുമെന്നും നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അബ്ദുള്ളക്കുട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളും നേതാക്കളിൽ ചിലർ കേന്ദ്രഘടകത്തെ അറിയിച്ചതായാണ് വിവരം. മംഗലാപുരത്ത് ഇപ്പോൾ താമസിക്കുന്ന അബ്ദുള്ളക്കുട്ടി വേണമെങ്കിൽ കർണാടകയിൽ പ്രവ‌ർത്തിച്ചോട്ടെ എന്നാണവരുടെ വാദം.