തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ പരിശോധിക്കുകയാണെന്നും ഇതിന്റെ ഭാഗമായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ റിയാബിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്റി ഇ.പി ജയരാജൻ നിയമസഭയിൽ അറിയിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ സബ്‌സിഡിയറി യൂണിറ്റായ കോട്ടയം എച്ച്.എൻ.എല്ലിന്റെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ തന്നെ സംസ്ഥാനം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിന് ഭൂമിയിലുള്ള അവകാശം കേന്ദ്രസർക്കാരിനെയും എച്ച്.പി.സിഎല്ലിനെയും അറിയിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ഒരു മാറ്റവും ഉണ്ടാകാത്ത സാഹചര്യത്തിൽ എച്ച്.എൻ.എല്ലിന്റെ ആസ്തി ഒരു രൂപ നിരക്കിൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ച് കത്തയച്ചിരുന്നു. ഇതിനിടെ ഹോൾഡിംഗ് കമ്പനിയായ എച്ച്.പി.സി.എല്ലിന്റെ ലിക്യുഡേഷൻ ഉത്തരവ് നാഷണൽ ലാ ട്രിബ്യൂണൽ (എൻ.സി.എൽ.ടി) പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരും എൻ.സി.എൽ.ടി മുമ്പാകെ അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ഇതിൽ സംസ്ഥാനം കക്ഷി അല്ലാത്തതിനാൽ അപേക്ഷ പരിഗണിക്കാതെ ഒഫിഷ്യൽ ലിക്വിഡേറ്ററെ നിയമിച്ചു. ഇത് ഏറ്റെടുക്കൽ നടപടിക്ക് തിരിച്ചടിയായി. എങ്കിലും ഔദ്യോഗിക ലിക്വിഡേറ്ററെ സമീപിച്ചോ കോടതി മുഖാന്തിരമോ എച്ച്.എൻ.എല്ലിനെ ലിക്‌വിഡേഷനിൽ നിന്ന് ഒഴിവാക്കി സ്ഥാപനത്തെ ഏറ്റെടുക്കാനുള്ള നടപടികളാണ് നടത്തുന്നതെന്നും മന്ത്റി പറഞ്ഞു.