ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമായി ഇന്ത്യ
ഇന്ത്യ 268/7 , വിൻഡീസ് 143, കൊഹ്ലി (72) മാൻ ഒഫ് ദ മാച്ച്
ഇന്ത്യ ഇനി ഞായറാഴ്ച ഇംഗ്ളണ്ടിനെതിരെ
മാഞ്ചസ്റ്റർ : ലോകകപ്പിലെ ആറാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 125 റൺസിന് ചുരുട്ടിയെറിഞ്ഞ് വിരാടും കൂട്ടരും സെമിഫൈനലിലേക്കുള്ള തങ്ങളുടെ ചുവടുകൾ ദൃഡമാക്കി. ഇതുവരെ ഒറ്റക്കളിപോലും തോൽക്കാത്ത ഇന്ത്യയ്ക്ക് ഒരു ജയം കൂടി നേടാനായാൽ സെമിപ്രവേശനം ആധികാരികമാക്കാം.
ഇന്നലെ മാഞ്ചസ്റ്ററിൽ ആദ്യം ബാറ്റ് ചെയ്ത് 268/7 എന്ന സ്കോറുയർത്തിയ ഇന്ത്യ 34.2 ഒാവറിൽ 143 റൺസിന് കരീബിയൻ ടീമിനെ ആൾഒൗട്ടാക്കുകയായിരുന്നു
ഒാപ്പണർ രോഹിത് ശർമ്മയെ (18) മൂന്നാം അമ്പയറുടെ നാലാംകിട തീരുമാനത്തിലൂടെ നഷ്ടമായ ഇന്ത്യയ്ക്കുവേണ്ടി ക്യാപ്ടൻ കൊഹ്ലിയും (72), മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയും (56 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറികൾ നേടുകയും കെ.എൽ. രാഹുൽ (48), ഹാർദിക് പാണ്ഡ്യ (46) എന്നിവർ അർദ്ധസെഞ്ച്വറികൾക്കരികെ വരെ എത്തുകയും ചെയ്തെങ്കിലും പ്രതീക്ഷിച്ചതുപോലൊരു മികച്ച സ്കോർ നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ കഴിഞ്ഞ കളിയിലേതുപോലെ അവസരത്തിനൊത്തുയർന്ന ഷമിയും ബുംറയും ചഹലും വിൻഡീസിനെ നിലംതൊടാനേ സമ്മതിച്ചില്ല.തുടക്കത്തിൽത്തന്നെ ഗെയ്ലിനെയും ഹോപ്പിനെയും പുറത്താക്കിയ ഷമി നാലുവിക്കറ്റുകളുമായാണ് മത്സരം അവസാനിപ്പിച്ചത്. ബുംറയ്ക്കും ചഹലിനും രണ്ട് വിക്കറ്റുവീതം ലഭിച്ചു. കുൽദീപിനും ഹാർദിക്കിനും ഒരോ വിക്കറ്റും.
രാഹുലും രോഹിതും ചേർന്ന് കരുതലോടെയാണ് ഇന്നലെ ബാറ്റിംഗ് തുടങ്ങിയത്. 23 പന്തുകളിൽ ഒാരോ ഫോറും സിക്സുമടക്കം 18 റൺസ് നേടിയ രോഹിത് ശർമ്മ ആറാം ഒാവറിന്റെ അവസാന പന്തിൽ വിവാദ ക്യാച്ചിലൂടെ പുറത്താകുമ്പോൾ ഇന്ത്യ 29/1 എന്ന നിലയിലായിരുന്നു. തുടർന്ന് ക്രീസിലേക്കെത്തിയ കൊഹ്ലിയും രാഹുലും ചേർന്ന് ഇന്നിംഗ്സിനെ കരകയറ്റിതുടങ്ങി.
സൂക്ഷ്മതയോടെയാണ് ഇരുവരും ബാറ്റ് വീശിയത്. 11-ാം ഒാവറിൽ 50 കടന്ന ഇന്ത്യൻ ടീം 22-ാം ഒാവറിലാണ് 100 ലെത്തിയത്. 100 ലെത്തുന്നതിന് തൊട്ടുമുമ്പാണ് രാഹുലിനെ നഷ്ടമായത്. 64 പന്തുകൾ നേരിട്ട് ആറ് ബൗണ്ടറികൾ പായിച്ച രാഹുലിനെ വിൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡർ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് വിജയ് ശങ്കർ ക്രീസിലേക്കെത്തി. പതിവുപോലെ താളത്തിലേക്ക് എത്താൻ വിജയ് ശങ്കറിന് ഏറെ പന്തുകൾ നേരിടേണ്ടിവന്നു. മൂന്ന് ബൗണ്ടറികൾ പായിച്ചെങ്കിലും 19 പന്തുകളിൽ 14 റൺസ് നേടിയ വിജയ് ശങ്കറിന്റെ പോരാട്ടം 27-ാം ഒാവറിൽ കെമർ റോഷിന്റെ ബൗളിംഗിൽ അവസാനിച്ചു. കീപ്പർ ഹോപ്പിനായിരുന്നു ക്യാച്ച്. വൈകാതെ കേദാർ യാദവും (7) സമാനരീതിയിൽ കൂടാരം കയറി. ഇതോടെ ഇന്ത്യ 140/4 എന്ന നിലയിൽ.
അർദ്ധസെഞ്ച്വറി കടന്ന കൊഹ്ലിയും തട്ടിമുട്ടിക്കളിയുമായി ധോണിയും മുന്നോട്ടുനീങ്ങി. 39-ാം ഒാവറിലാണ് അനാവശ്യമായി ഒരു ക്രോസ് ഷോട്ടിന് ശ്രമിച്ച് കൊഹ്ലി പുറത്താകുന്നത്. 82 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്ടൻ എട്ട് ബൗണ്ടറികൾ പായിക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത 20000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കാഡ് സ്വന്തമാക്കുകയും ചെയ്തശേഷമാണ് തിരിച്ചുനടന്നത്.
ധോണി മെല്ലപ്പോക്ക് തുടർന്നപ്പോൾ ഹാർദിക് പാണ്ഡ്യയുടെ വീശിയടിയാണ് ഇന്ത്യയെ 250 കടത്തിയത്. ഹാർദിക് 38 പന്തുകളിൽ അഞ്ച് ബൗണ്ടറിയടക്കമാണ് 46 റൺസ് നേടിയത്. 49-ാം ഒാവറിലാണ് ഹാർദിക് പുറത്താകുന്നത്. ഇതേ ഒാവറിൽ ഷമിയും മടങ്ങി. അവസാന ഒാവറുകളിൽ ധോണി വീശിക്കളിച്ചു. 61 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കമായിരുന്നു ധോണിയുടെ 56 നോട്ടൗട്ട്.
വിൻഡീസ് നിരയിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത് കെമർറോഷാണ്. മൂന്നെണ്ണം. എന്നാൽനന്നായി പന്തെറിഞ്ഞത് ക്യാപ്ടൻ ഹോൾഡറും. 10 ഒാവറിൽ രണ്ട് മെയ്ഡനടക്കം 33 റൺസ് മാത്രം വഴങ്ങിയ ഹോൾഡർ രണ്ട് വിക്കറ്റ് വീഴ്ത്തി. കോട്ട്റലിന് ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റുകളാണ് ലഭിച്ചത്.
മറുപടിക്കിറങ്ങിയ വിൻഡീസിന് ഇന്നലെ തുടക്കത്തിൽ തന്നെ ഓപ്പണർ ക്രിസ്ഗെയ്ലിനെ നഷ്ടമായി. ഷമിയെ ഉയർത്തിയടിക്കാൻ ശ്രമിച്ച ഗെയ്ലിനെ (6) കേദാർ പിടികൂടുകയായിരുന്നു. അഞ്ചാം ഓവറിലാണ് ഗെയ്ൽ പുറത്തായത്. ഏഴാം ഓവറിൽ ഷമി അടുത്ത വിക്കറ്റും വീഴത്തി. ഷായ്ഹോപ്പിനെ (5) ക്ളീൻ ബൗൾഡാക്കുകയായിരുന്നു ഷമി. തുടർന്ന് സുനിൽ അംബ്രീസും (31) നിക്കോളാസ്പുരാനും ചേർന്ന ചെറുത്തുനിന്നു. 18-ാം ഓവറിൽ ഹാർദിക് പാണ്ഡ്യ അംബ്രീസിനെ എൽ.ബിയിൽ കുരുക്കി മടക്കി.തുടർന്ന് നിക്കോളാസ് (28), ഹോൾഡർ (6), ബ്രാത്ത് വെയ്റ്റ് (1),അല്ലൻ(0),ഹെറ്റ്മേയർ (18) എന്നിവർ കൂടി വരിവരിയായി കൂടാരം കയറിയതോടെ വിൻഡീസ് 112/8 എന്നനിലയിലായി.തുടർന്ന് ചഹൽ കാെട്ടെറലിന്റെയും ഷമി ഒഷാനേ തോമസിന്റെയും വെല്ലുവിളി അവസാനിപ്പിച്ച് 94 പന്തുകൾ ബാക്കി നിറുത്തി വിജയം ആഘോഷിച്ചു.
20000
l അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി ഏറ്റവും വേഗത്തിൽ 20000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി വിരാട് കൊഹ്ലി.
l ഇതിഹാസ താരങ്ങളായ സച്ചിൻ ടെൻഡുൽക്കറെയും ബ്രയാൻലാറയെയും മറികടന്നാണ് ഇന്നലെ വിരാട് ഇൗ റെക്കാഡിലെത്തിയത്.
l തന്റെ 417-ാമത് അന്താരാഷ്ട്ര ഇന്നിംഗ്സിലാണ് വിരാട് 20000 റൺസിലെത്തിയത്.
l സച്ചിനും ലാറയും തങ്ങളുടെ 453-ാമത് ഇന്നിംഗ്സിലാണ് ഇൗ നാഴികക്കല്ല് താണ്ടിയിരുന്നത്.
l സച്ചിനും (34, 357 റൺസ്), ദ്രാവിഡിനും (24, 208 റൺസ്) ശേഷം 20000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനും വിരാടാണ്.
l പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലൂടെ ഏറ്റവും വേഗത്തിൽ 11,000 റൺസ് തികച്ച് റെക്കാഡിട്ട കൊഹ്ലി ടെസ്റ്റിൽ 6613 റൺസും ട്വന്റി 20 യിൽ 2263 റൺസും നേടിയിട്ടുണ്ട്.
ഇന്ത്യ ഒന്നാം റാങ്കിൽ
l അന്താരാഷ്ട്ര ഏകദിന റാങ്കിംഗിൽ ഇംഗ്ളണ്ടിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. കഴിഞ്ഞ ദിവസം ഇംഗ്ളണ്ട് ആസ്ട്രേലിയയോട് തോറ്റതോടെയാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത്.
l ഇന്ത്യയ്ക്ക് 123 റാങ്കിംഗ് പോയിന്റും ഇംഗ്ളണ്ടിന് 122 പോയിന്റുമാണുള്ളത്.
l 114 പോയിന്റുമായി ന്യൂസിലാൻഡാണ് മൂന്നാം സ്ഥാനത്ത്. ആസ്ട്രേലിയ (112) നാലാം സ്ഥാനത്താണ്.
l ഈ ഞായറാഴ്ചയാണ് ലോകകപ്പിൽ ഇന്ത്യ-ഇംഗ്ളണ്ട് പോരാട്ടം.
രോഹിതിനെ തേഡ്
അമ്പയർ ചതിച്ചു
മാഞ്ചസ്റ്റർ : ഇന്നലെ ഇന്ത്യൻ ഒാപ്പണർ രോഹിത് ശർമ്മയെ കീപ്പർ ക്യാച്ച് ഒൗട്ട് വിധിച്ച തേഡ് അമ്പയറുടെ നടപടി വിവാദത്തിൽ. കെമർറോഷ് എറിഞ്ഞ ആറാം ഒാവറിലെ അവസാന പത്തിലാണ് സംഭവം. രോഹിതിന്റെ ബാറ്റിലും പാഡിലും തട്ടിയാണ് പന്ത് കീപ്പർ ഹോപ്പിന്റെ കൈയിലെത്തിയത്.
വിൻഡീസ് ടീം അപ്പീൽ ചെയ്തെങ്കിലും ഫീൽഡ് അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് ഒൗട്ട് വിളിച്ചില്ല. തുടർന്ന് വിൻഡീസ് ക്യാപ്ടൻ ജാസൺ ഹോൾഡർ ഡി.ആർ.എസ് അപ്പീൽ നൽകി.
വീഡിയോ ദൃശ്യങ്ങളിൽ അൾട്രാ എഡ്ജ് പരിശോധിച്ചപ്പോൾ ബാൾ ആദ്യം ബാറ്റിലും പിന്നീട് പാഡിലും കൊണ്ടതായി വ്യക്തമായിരുന്നു. പക്ഷേ വീഡിയോ അമ്പയർ മൈക്കേൽ ഗഫ് രോഹിത് ഒൗട്ടാണെന്നു വിധിക്കുകയായിരുന്നു. വിധിയിൽ അതൃപ്തനായാണ് രോഹിത് ക്രീസ് വിട്ടത്.
നാലാം നമ്പർ
നന്നായില്ല
ലോകകപ്പിന് മുന്നേ തന്നെ നാലാം നമ്പരിൽ ആരിറങ്ങുമെന്നത് കീറാമുട്ടിയായിരുന്നു. അമ്പാട്ടി റായ്ഡുവിനെ ഒഴിവാക്കി വിജയ് ശങ്കർ, ദിനേഷ് കാർത്തിക്, രാഹുൽ എന്നിവരെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാർ നടത്തിയ ചൂതാട്ടം ഫലം കണ്ടില്ലെന്നത് ധവാന് പരിക്കേറ്റപ്പോഴാണ് മനസിലായത്. ആദ്യമത്സരങ്ങളിൽ ഹാർദിക്കിനായിരുന്നു അവസരം. രാഹുൽ ഒാപ്പണറായപ്പോൾ വിജയ് ശങ്കർ ഇറങ്ങി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയ്ക്ക് ഇൗ പൊസിഷനോട് നീതി പുലർത്താനേ കഴിഞ്ഞില്ല.
തുടക്കത്തിൽ വിക്കറ്റുകൾ പോയാൽ അവസാനംവരെ നങ്കൂരമിട്ടുനിന്ന് കളിക്കാൻ ശേഷിയുള്ള സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനാണ് നാലാം നമ്പരിൽ ഇറങ്ങേണ്ടത്. വിജയ് ശങ്കർ അടിസ്ഥാനപരമായി ബൗളിംഗ് സ്പെഷ്യലിസ്റ്റായ ആൾ റൗണ്ടറാണ്. അദ്ദേഹത്തിന് അമിത ഭാരതം അടിച്ചേൽപ്പിക്കുന്നതുപോലെയാണ് നിർണായക ഘട്ടങ്ങളിലെ നാലാം നമ്പർ പൊസിഷൻ. ബാറ്റ്സ്മാനായി പരാജയപ്പെട്ട വിജയ് ശങ്കറിനെ ബൗൾ ചെയ്യിച്ചുമില്ല