നെടുമങ്ങാട്: പതിനാറുകാരിയായ മകളെ കൊലപ്പെടുത്തിയെന്ന സൂചനയെ തുടർന്ന് നെടുമങ്ങാട് നഗരസഭയിലെ കാരാന്തലയിൽ നിന്നും കാമുകനൊപ്പം നാടുവിട്ട യുവതിയെ പൊലീസ് തമിഴ്‌നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പത്തു ദിവസം മുമ്പ് കാണാതായ കാരാന്തല കുരിശടിയിൽ മഞ്ചുവിനെയും (39) കാമുകൻ ഇടമല സ്വദേശി അനീഷിനെയും (32) ഇന്നലെ തമിഴ്‌നാട്ടിൽ നിന്നാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. മഞ്ജുവിന്റെ മകൾ മീര (16) കൊല്ലപ്പെട്ടെന്നാണ് സംശയം. കാമുകന്റെ വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെയും എസ്.ഐ സുനിൽ ഗോപിയുടെയും നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ തെരച്ചിൽ തുടരുകയാണ്. മഞ്ച സ്വദേശിയായ മഞ്ചു ഏറെനാളായി പറണ്ടോട് വാടകവീട്ടിൽ മകൾക്കൊപ്പമാണ് താമസം. പത്തുദിവസം മുമ്പാണ് മഞ്ജുവിനെയും മകളെയും കാണാതായതായി ബന്ധുക്കൾ നെടുമങ്ങാട് പൊലീസിൽ നൽകിയത്. മീരയും അമ്മയ്‌ക്കൊപ്പം ഉണ്ടെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ചയാണ് പൊലീസ് മഞ്ജുവിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്. മീര ഇവർക്കൊപ്പം ഇല്ലായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്‌പര വിരുദ്ധമായ മറുപടിയും സംശയാസ്‌പദമായ പെരുമാറ്റവുമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ ഇരുവരുടെയും വീടുകളിലും പരിസരങ്ങളിലും പരിശോധന ആരംഭിക്കുകയായിരുന്നു. തുടർന്നാണ് കിണറ്റിൽ മൃതദേഹം ഉള്ളതായി സൂചന ലഭിച്ചത്. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കിലറുടെ മേൽനോട്ടത്തിലാണ് അന്വേഷണം..