thomas-chandy

ആലപ്പുഴ: മുൻമന്ത്രി തോമസ് ചാണ്ടിയുടെ കുട്ടനാട് ലേക്ക് പാലസ് റിസോർട്ടിലെ കെട്ടിടങ്ങൾക്ക് നികുതി ഇളവ്

നൽകില്ലെന്ന ആലപ്പുഴ നഗരസഭാ തീരുമാനത്തിന് സർക്കാരിന്റെ ചുവപ്പ് കാർഡ്. നഗരസഭ തീരുമാനിച്ച 1.17 കോടിക്ക് പകരം സർക്കാർ നിശ്ചയിച്ച 34 ലക്ഷം നികുതി ഈടാക്കിയാൽ മതിയെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉത്തരവിറക്കി.

നികുതി ഇളവ് നൽകണമെന്ന സർക്കാർ നിർദ്ദേശം കോൺഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭ കൗൺസിൽ യോഗം കഴിഞ്ഞ മാസം തള്ളിയിരുന്നു. 1.17 കോടി നിർബന്ധമായും അടപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഉത്തരവ്. രണ്ട് മാസത്തിനുള്ളിൽ റിസോർട്ടിന്റെ ലൈസൻസ് താത്കാലികമായി പുതുക്കി നൽകാനും സർക്കാർ നിർദ്ദേശിച്ചു. കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരുന്നു.

2.17 കോടിയായിരുന്നു നഗരസഭ ആദ്യം നികുതി ചുമത്തിയത്. ഇതിനെതിരെ തോമസ് ചാണ്ടി സർക്കാരിനെ സമീപിച്ചു. നികുതി പുനഃപരിശോധിക്കാൻ സർക്കാർ നഗരസഭയ്ക്ക് നോട്ടീസ് നൽകി. ഇതനുസരിച്ച് നഗരസഭയുടെ റവന്യൂ വിഭാഗം പരിശോധിച്ചാണ് 1.17 കോടിയിലെത്തിയത്. അതാണ് സർക്കാർ 34 ലക്ഷമായി കുറച്ചത്.

നഗരസഭയുടെ അധികാരത്തിൽ കൈകടത്താൻ സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നികുതി കുറയ്ക്കണമെന്ന നിർദ്ദേശം കൗൺസിൽ യോഗം തള്ളിയത്. സർക്കാരിന് അധികാരമുണ്ടെന്ന് ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് 34 ലക്ഷമാക്കിക്കൊണ്ടുള്ള ഉത്തരവ്. 16ന് ചേരുന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനമെടുക്കുമെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു.