ചാരുംമൂട്: 'താരക പെണ്ണാളെ' എന്ന നാടൻ പാട്ട് കേട്ടിട്ടില്ലാത്തവർ അധികമുണ്ടാകില്ല. പക്ഷേ ഇവിടെ വിഷയം പാട്ടല്ല. പാട്ടെഴുതിയ സത്യൻ കോമല്ലൂരാണ്. അദ്ദേഹത്തിന്റെ പണതീരാത്ത വീടാണ്. കേരളത്തിലങ്ങോളമിങ്ങോളം ഗാനമേളകളിലും മറ്റും ആസ്വാദകരെ ത്രസിപ്പിക്കുന്ന പാട്ടിന്റെ രചയിതാവ് കൂരയില്ലാതെ കഴിയുന്ന കാര്യം ആരും അറിഞ്ഞില്ല. ഇതറിയാൻ മനസുകാണിച്ചത് മരടിലെ പാണ്ഡവാസ് കൊച്ചി എന്ന നാടൻപാട്ട് സംഘമാണ്.
ദളിത് സാമൂഹ്യ പ്രവർത്തകൻ വി. എം മാർസൻ വഴിയാണ് പാണ്ഡവാസ് സത്യൻ കോമല്ലൂരിന്റെ കദനകഥ അറിയുന്നത്. വർഷങ്ങൾക്ക് മുൻപ് നിർമാണം ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം ഇദ്ദേഹത്തിന് വീട് പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ ബിന്ദുവിന്റെ വീട്ടിലാണ് മക്കളായ അനമ്യ, ആദർശ് എന്നിവരോടൊപ്പം സത്യൻ താമസിക്കുന്നത്. ഈ വീടും ജീർണാവസ്ഥയിലായിരുന്നു.
തുണയായയും താരക പെണ്ണാളെ
വീട് നിർമാണത്തിന് തങ്ങളാൽ കഴിയുന്നതെന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ച പാണ്ഡവാസ് അതിനായി കണ്ടെത്തിയ വഴി തങ്ങളുടെ പ്രോഗ്രാമുകൾക്കിടെ ധനസമാഹരണം നടത്തുകയായിരുന്നു. പാണ്ഡവാസിന്റെ ഉറ്റ ബന്ധുവായ നടൻ സാജു നവോദയയും (പാഷാണം ഷാജി) എല്ലാ പിന്തുണയുമായും ഒപ്പം ചേർന്നപ്പോൾ ഇവർ കഴിഞ്ഞ സീസൺ കാലത്ത് സമാഹരിച്ചത് 3,83,670 രൂപ. താരക പെണ്ണാളേ എന്ന ഗാനം ഒരോ വേദികളിലും പാടുന്ന 10 മിനിട്ട് സമയം കൊണ്ട് ശ്രോതാക്കളിൽ നിന്ന് ശേഖരിച്ചതായിരുന്നു ഈ തുക.
ജനഹൃദയങ്ങളെ താരക പെണ്ണാളെ എന്ന പാട്ട് എത്രത്തോളം കീഴടക്കിയെന്ന് തിരിച്ചറിഞ്ഞ അവസരമായിരുന്നു അതെന്ന് പാണ്ഡവാസ് സമിതി അംഗങ്ങൾ ഓർമിക്കുന്നു. 84 വേദികളിൽ നിന്നായാണ് ഈ തുക ലഭിച്ചത്. ദേവാലയങ്ങൾ, സ്കൂളുകൾ തുടങ്ങിയ ചില വേദികൾ ഒഴിവാക്കി. ഇതിനൊപ്പം അംഗങ്ങൾ തങ്ങളുടെ കൈയിലുള്ള തുകയും വീട് നിർമാണത്തിനായി നൽകി. പാണ്ഡവാസിന്റെ ഏതാനും സൗഹൃദ കൂട്ടായ്മകളും ഇതിൽ സഹകരിച്ചപ്പോൾ നാലു ലക്ഷത്തിലേറെ രൂപ നൽകാനായി.
ഇന്നലെ നടന്ന വീടിന്റെ കോൺക്രീറ്റിൽ പാഷാണം ഷാജിയുടെ നേതൃത്വത്തിൽ പാണ്ഡവാസിലെ മുഴുവൻ കലാകാരന്മാരും പങ്കാളികളായി. ഇവർക്കൊപ്പം ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് സുരേഷ് പുലരി, വാർഡ് മെമ്പർ എ. വി രാജേഷ്, വി. എം മാർസൻ എന്നിവരും പങ്കെടുത്തു.