ആലപ്പുഴ: ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ട് കസ്റ്റഡിയിലെടുത്ത ആട്ടോറിക്ഷ പൊലീസുകാരൻ ഓടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ''ആളെ കൊല്ലുന്ന വാഹന പരിശോധന'' എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ആട്ടോ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന് ഉത്തരവാദിയായ പൊലീസുകാരനെ സസ്പെൻഡ് ചെയ്യണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് ചേർത്തലയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ, മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.