അപകടമുണ്ടാക്കി പാറ്റൂർ കുടിവെള്ള പദ്ധതിയുടെ കുഴി
ചാരുംമൂട്: ഒരാഴ്ച്ചയ്ക്കിടെ മൂന്ന് അപകടങ്ങൾ. മൂന്നിലെയും വില്ലൻ ഒരു കുഴി. കൊല്ലം തേനി ദേശീയ പാതയിൽ ചാരുംമൂട് ജംഗ്ഷനിലാണ് ഈ കുഴിയുടെ സ്ഥാനം. കൃത്യമായി പറഞ്ഞാൽ താമരക്കുളം കൊല്ലം ഭാഗത്തേക്കുള്ള വെയ്റ്റിംഗ് ഷെഡിനു സമീപം.
പാറ്റൂർ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കൊല്ലം തേനി ദേശീയ പാതയിൽ ചാരുംമൂട് ജംഗ്ഷനിൽ റോഡ് വെട്ടി മുറിച്ചതാണ് വലിയ കുഴിയായി മാറിയത്. പൈപ്പ് ലൈൻ സ്ഥാപിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും റോഡ് റീ ടാറിംഗ് ചെയ്യാത്തതാണ് പ്രശ്നം. കുഴി ഇന്ന് അടിക്കടി ബൈക്ക് യാത്രികർക്ക് വില്ലനാകുകയാണ്. രാത്രി കുഴി ശരിയായി കാണാൻ കഴിയാത്തതിനാൽ അപകടങ്ങൾ ഏറുന്നു. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ വന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ കാൽ ഒടിഞ്ഞതാണ് അപകട പരമ്പരയിലെ ഒടുവിലത്തെ സംഭവം.
പാറ്റൂർ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി താമരക്കുളം പഞ്ചായത്തിലെ നാല്, അഞ്ച്, പതിനാറ് വാർഡുകളിൽ കുടിവെള്ളം എത്തിക്കാനാണ് ആർ രാജേഷ് എം. എൽ. എ യുടെ വികസനഫണ്ടിൽ 820000 രൂപ അനുവദിച്ച് പദ്ധതി വർക്ക് തുടങ്ങിയത്. ചാരുംമൂട് ജംഗ്ഷനിൽ നിന്നും തെക്ക് ഭരണിക്കാവ് ബ്ലോക്ക് ഓഫീസ് വരെ റോഡ് മുറിച്ചു പൈപ്പ് സ്ഥാപിച്ചു.
.
യാത്രക്കാരും നാട്ടുകാരും
പറയുന്നതെന്ത്
പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ ഉത്സാഹത്തോടെ ഓടിനടന്ന വാർഡ് മെമ്പർമാരുൾപ്പടെ ആരും ഇപ്പോൾ കുഴി അടക്കാനോ റോഡ് റീടാറിംഗ് ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാനോ തയ്യാറാകുന്നില്ല. കുഴി ആരുടെയെങ്കിലും ജീവൻ എടുക്കുന്നതിന് മുൻപ് എത്രയും പെട്ടെന്ന് റീ ടാറിംഗ് നടത്തണം.
ഉദ്യോഗസ്ഥർ പറയുന്നത്
ഹൈവേ അതോറിട്ടിയും വാട്ടർ അതോറിട്ടിയും തമ്മിൽ റോഡ് റിസർവേഷൻ ചാർജിന്റെ എസ്‌റ്റിമേഷൻ തുകയുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നു. കുഴിഅടയ്ക്കുന്നതിനും റീ ടാറിംഗിനും തടസമായി നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വാട്ടർ അതോറിട്ടി ആരോപണം
വാട്ടർ അതോറിറ്റി റോഡ് റിസർവേഷൻ ചാർജിൽ 383000 രൂപ വകയിരുത്തിയപ്പോൾ 491000 രൂപയുടെ എസ്‌റ്റിമേഷൻ ആണ് ഹൈവേ അതോറിട്ടി നൽകിയതെന്ന് വാട്ടർ അതോറിട്ടി ആരോപിക്കുന്നു.