a

മാവേലിക്കര: ചുനക്കര തെക്ക് സ്വദേശിയായ യുവാവ് വാങ്ങിയ മുന്തിയ ഇനം കാമറയെപ്പറ്റിയാണ് പറഞ്ഞു തുടങ്ങുന്നത്. രണ്ടു ലക്ഷത്തിലേറെ വില വരും കാമറയ്ക്ക്. കാമറ വാങ്ങിക്കഴിഞ്ഞപ്പോൾ യുവാവിന് അത് വാടകയ്ക്ക് നൽകിയാലോ എന്ന ചിന്തയായി. മുന്തിയ ഇനം കാമറ വാടകയ്ക്ക് എന്ന വാചകത്തോടെ സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യവും നൽകി. അതോടെയാണ് കഥയുടെ തുടക്കം. പരസ്യത്തിലെ ഫോൺ നമ്പരിൽ ഫോട്ടോഗ്രാഫറെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഒരാൾ ബന്ധപ്പെടുന്നു. മൂന്നാറിൽ ഫോട്ടോ ഷൂട്ടിന് പോകാനായി രണ്ടു ലക്ഷം രൂപയുടെ ഒരു കാമറ വേണം. അതനുസരിച്ച് കാമറയുമായി യുവാവ് മെയ് 11ന് വൈകിട്ട് 3.30ന് കൊച്ചാലുംമൂട് ജംഗ്ഷനിലെത്തി. ഒരു ചുവന്ന എറ്റിയോസ് കാറിലെത്തിയ യുവാവ് അനന്തകൃഷ്ണനെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. കാറിലുണ്ടായിരുന്ന യുവതിയെ ഭാര്യയെന്ന് പറഞ്ഞും പരിചയപ്പെടുത്തി. ആറു ദിവസത്തേയ്ക്ക് കാമറയുടെ വാടകയായി 12000 രൂപ നൽകാമെന്ന് പറഞ്ഞു. അതിനായി ബ്ളാങ്ക് ചെക്കും നൽകി. എന്നാൽ ആറുദിവസം കഴിഞ്ഞ് യുവാവ് അനന്തകൃഷ്ണനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർച്ചയായി ബന്ധപ്പെട്ടിട്ടും കിട്ടാതായതിനെത്തുടർന്ന് യുവാവ് ബാങ്കിൽ ചെക്ക് ലീഫ് ഹാജരാക്കിയപ്പോൾ അത് വ്യാജമാണെന്ന് മനസിലായി.

തുടർന്ന് പൊലീസിൽ പരാതി നൽകി. സൈബർ സെൽ വഴി പ്രതിയുടെ ഫോണിന്റെ വിവരങ്ങളും ബാങ്കിൽ നിന്നും ചെക്കിന്റെ വിവരങ്ങളും ശേഖരിച്ച് മാവേലിക്കര പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ പ്രതി പിടിയിലായി. പറവൂർ അജി നിവാസിൽ അനന്തു എന്ന് വിളിക്കുന്ന അനന്തകൃഷ്ണൻ (22) ആണ് പുന്നപ്രയിൽ നിന്ന് പിടിയിലായത്. .

കുടുങ്ങിയത് പുന്നപ്രയിൽ

പുന്നപ്രയിൽ നിന്നാണ് അനന്തകൃഷ്ണൻ പിടിയിലായത്. സമാന രീതിയിൽ മേയ് 23ന് തുറവൂരിൽ നിന്ന് രണ്ടു ലക്ഷം രൂപ വിലയുളള കാനൺ കാമറ തട്ടിയെടുത്തതിന് കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ നിലവിലുളള കേസിലും ഇയാൾ പ്രതിയാണെന്ന് കണ്ടെത്തി. തട്ടിയെടുത്ത കാമറയും ലെൻസും തൃശൂരിൽ വിറ്റതായി പ്രതി സമ്മതിച്ചു.

മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സിനു വർഗീസ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീക്, അരുൺ ഭാസ്‌കർ, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു.

......

സംസ്ഥാനത്തിനകത്ത് പല സ്ഥലങ്ങളിലും ഇയാൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

സി.ഐ പി.ശ്രീകുമാർ