d-raja-

ന്യൂഡൽഹി: അനാരോഗ്യംകാരണം സ്ഥാനമൊഴിയാൻ സന്നദ്ധതയറിയിച്ച എസ്. സുധാകർ റെഡ്ഡിക്ക് പകരം ദേശീയ സെക്രട്ടറി ഡി.രാജ സി.പി.ഐ ജനറൽ സെക്രട്ടറിയാകും. രാജയുടെ പേര് ദേശീയകൗൺസലിലേക്ക് ശുപാർശ ചെയ്യാൻ ഡൽഹിയിൽ ചേർന്ന കേന്ദ്ര സെക്രട്ടേറിയേറ്റിലും ദേശീയ എക്സിക്യൂട്ടീവിലും ധാരണയായി. ഇനി ദേശീയ കൗൺസിൽ അംഗീകരിക്കുകയെന്ന ഔദ്യോഗിക നടപടി മാത്രമേ ബാക്കിയുള്ളൂ. ഇതോടെ ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ സി.പി.ഐ ജനറൽസെക്രട്ടറിയാകും രാജ. രാജ്യസഭാംഗം ബിനോയ് വിശ്വം പാർട്ടി മുഖപത്രമായ ന്യൂ ഏജിന്റെ എഡിറ്ററാകും.

ദീർഘകാലമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയായ ഡി.രാജയെ സുധാകർ റെഡ്ഡിയാണ് നിർദ്ദേശിച്ചത്. എ.ഐ.ടി.യു.സി സെക്രട്ടറി അമർജിത് കൗറിനായി പഞ്ചാബ്, കേരളം,തമിഴ്നാട് ഘടകങ്ങൾ നിലപാടെടുത്തെങ്കിലും സുധാകർ റെഡ്ഡിയുടെ പിന്തുണയാണ് രാജയെ തുണച്ചതെന്നാണ് സൂചന. തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായ രാജയുടെ കാലാവധി ഉടൻ അവസാനിക്കും.


പ്രതിപക്ഷ ഐക്യ വേദികളിലെല്ലാം സി.പി.ഐയുടെ മുഖമായെത്തുന്ന രാജ എല്ലാ പാർട്ടികളുമായി സൗഹൃദം പുലർത്താറുണ്ട്. പാർട്ടി ദേശീയ നേതാവും മലയാളിയുമായ ആനി രാജയാണ് ഭാര്യ. ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാവായിരുന്ന അപരാജിതയാണ് മകൾ.


2012ലാണ് സുധാകർ റെഡ്ഢി ജനറൽ സെക്രട്ടറിയായത്. 2021 ഏപ്രിൽ വരെ പദവിയിൽ തുടരാമെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒഴിയണമെന്ന ആവശ്യം നേതൃത്വത്തെ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.