ന്യൂഡൽഹി : കേരളത്തിലെ ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയതായും നിർമ്മാണം ഉടൻ ആരംഭിക്കാൻ തീരുമാനമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേരളം ഉറപ്പുനൽകി. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തി നടപടികൾക്ക് അന്തിമ രൂപം നൽകും.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായുള്ള ചർച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭീമമായ ചെലവായിരുന്നു പ്രധാന തടസം. ഭൂമി ഏറ്റെടുക്കുന്നതിന്റെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ മുൻ നിലപാട്. 25 ശതമാനം വഹിക്കാമെന്ന് കേരളം ഉറപ്പ് നൽകിയതോടെ പാത വികസനം സുഗമമായി നടക്കും. ചെങ്ങള മുതൽ കാസർകോട് വരെ പൂർണ സജ്ജമാണെന്നും ഉടൻ നിർമ്മാണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ബൈപ്പാസ് നിർമ്മാണവും ഉടൻ ആരംഭിക്കും. കരാറുകാരൻ ഉപേക്ഷിച്ച കുതിരാൻ തുരങ്ക പാതയുടെ നിർമ്മാണത്തിന് ബദൽ നടപടി സ്വീകരിക്കാമെന്ന് ഗഡ്കരി ഉറപ്പുനൽകി. വനംവകുപ്പിന്റെ തടസങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരും നടപടി സ്വീകരിക്കും.
ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അമിത് ഷാ
പൊലീസിന്റെ ആധുനികവത്കരണത്തിന് സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റ് ഭീഷണി നേരിടാൻ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള പ്രത്യേക പൊലീസ് സംവിധാനം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കൂടി വ്യാപിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് അമിത് ഷാ വ്യക്തമാക്കി. തീരദേശ പൊലീസ് സ്റ്റേഷനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും പ്രത്യേക സഹായം പരിഗണിക്കും. ദേശീയ ദുരന്തനിവാരണ ഫണ്ട് വിനിയോഗത്തിൽ ഗ്രാമീണ റോഡ് പുനർനിർമ്മാണത്തിനുള്ള കേന്ദ്ര മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതും കേന്ദ്രം പരിശോധിക്കും.