കൊച്ചി : സുപ്രീംകോടതി വിധിയെ കാറ്റിൽപ്പറത്തി പി.എസ്.സിയുടെ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് അദ്ധ്യാപക നിയമനത്തിൽ അയോഗ്യരായ ചില ഉദ്യോഗാർത്ഥികളെ യോഗ്യരാക്കാൻ ശ്രമം നടക്കുന്നതായി പരാതി. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇത്തരം ഉദ്യോഗാർത്ഥികൾക്കെതിരെ രംഗത്തുവന്നത്.
എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് അദ്ധ്യാപകരാകാൻ ബിരുദതലത്തിൽ ഫിസിക്‌സും കെമിസ്ട്രിയും പഠിച്ചിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ ഈ യോഗ്യത ഇല്ലാത്ത ചിലർ പി.എസ്.സി നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിന് കെമിസ്ട്രിയും ഫിസിക്‌സും പഠിച്ചിരിക്കണം എന്നത് മുൻപു നടന്ന പരീക്ഷകളിലും പി.എസ്.സി വ്യക്തമാക്കിയിരുന്നു. അന്നും അയോഗ്യരെ പുറത്താക്കിയാണ് നിയമനം നടന്നത്. പി.എസ്.സിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ ശരിവച്ച് ജൂൺ ആറിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണാജനകമായ രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇവർ പ്രചാരണം നടത്തുന്നതായും യോഗ്യതാ മാനദണ്ഡങ്ങളിൽ ചില സാങ്കേതികത്വങ്ങൾ പറഞ്ഞ് റാങ്ക് ലിസ്റ്റിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായും ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആരോപിച്ചു. എട്ടുവർഷത്തിനുശേഷം വരുന്ന എച്ച്.എസ്.എ ഫിസിക്കൽ സയൻസ് റാങ്ക് ലിസ്റ്റ് നിയമന നടപടി ഇത്തരക്കാരുടെ ശ്രമം കൊണ്ട് വൈകിയേക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. എത്രയും പെട്ടെന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നാണ് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ആവശ്യം.