നെടുമ്പാശേരി: പാസ്പോർട്ടിൽ കൃത്രിമം കാട്ടിയ മൂന്ന് ഉത്തർപ്രദേശുകാർ നെടുമ്പാശേരിയിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. ജയാപ്പൂർ സ്വദേശികളായ സിംഗ് ഓംങ്കാർ (23), ബബ്ലു പ്രസാദ് (31), പുഷ് വാഗേ രാഗേഷ് (27) എന്നിവരാണ് പിടിയിലായത്.
രണ്ട് വർഷം മുമ്പ് സന്ദർശക വിസയിൽ മലേഷ്യയിലേക്ക് പോയ പ്രതികൾ കാലാവധി കഴിഞ്ഞിട്ടും മടങ്ങി വരാതെ അവിടെ ജോലിയെടുക്കുകയായിരുന്നു. പരിശോധനകൾ കർശനമായപ്പോൾ അവിടത്തെ സ്വകാര്യ ട്രാവൽ ഏജന്റുമായി ബന്ധപ്പെട്ടാണ് പാസ്പോർട്ടിൽ കൃത്രിമം കാട്ടിയത്. കാലാവധി തീരും മുമ്പേ ഇന്ത്യയിലേക്ക് മടങ്ങിയതിന്റെയും പിന്നീട് തിരികെ സന്ദർശക വിസയിൽ വീണ്ടും മലേഷ്യയിലേക്ക് മടങ്ങി വന്നതായും പാസ്പോർട്ടിൽ രേഖപ്പെടുത്തുകയായിരുന്നു. ഇതിനായി വ്യാജസീൽ പതിപ്പിച്ചു. മലേഷ്യയിലെ പരിശോധനയിൽ പിടിയിലായ മൂവരെയും ജയിൽ ശിക്ഷയ്ക്ക് ശേഷം ഇന്ത്യയിലേക്ക് കയറ്റി വിടുകയായിരുന്നു. ക്വാലാലംപൂർ വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കുറവ് ടിക്കറ്റ് നിരക്കുള്ള ഇന്ത്യൻ വിമാനത്താവളം എന്ന നിലയിലാണ് ഇവരെ നെടുമ്പാശേരിയിലേക്ക് കയറ്റി വിട്ടത്.
എമിഗ്രേഷൻ പിടികൂടിയ പ്രതികളെ നെടുമ്പാശേരി പൊലീസിന് കൈമാറി. തുടർന്ന് ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി.