പള്ളുരുത്തി: ആറു മാസമായി നിരവധി വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ വൈദികനെ പള്ളുരുത്തി പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പടപ്പ് സേക്രഡ് ഹാർട്ട് ബോയ്സ് ഹോമിലെ ഡയറക്ടർ കണ്ണമാലി കാട്ടിപറമ്പ് തറേപറമ്പിൽ ഫാ. ജെറി എന്ന ജോർജ് (40) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബർ മുതൽ ഇയാൾ ഹോമിലെ കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നു. ശനിയാഴ്ച രാത്രി ഇയാളുടെ ശല്യം രൂക്ഷമായതോടെ എട്ട് കുട്ടികൾ ഹോമിൽ നിന്നു രക്ഷപ്പെട്ടു. ഒരു കുട്ടി ചേർത്തലയിലെ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.
രാത്രി തന്നെ വൈദികനെ പൊലീസ് അറസ്റ്റു ചെയ്തു. പത്തോളം കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ട്. കൂടുതൽ കുട്ടികൾ ചൂഷണത്തിന് വിധേയമായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ലത്തീൻ കത്തോലിക്കാ സഭയുടെ കൊച്ചി രൂപതയുടെ കീഴിലാണ് ബോയ്സ് ഹോം പ്രവർത്തിക്കുന്നത്. ഒരു കുട്ടിയിൽ നിന്നും ഭക്ഷണം, താമസം എന്നിവയ്ക്കായി 750 രൂപ ഈടാക്കുന്നുണ്ട്. 2017 ലാണ് ഫാ. ജോർജ് സ്ഥാപനത്തിൽ ചുമതലയേറ്റത്. കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് രാത്രി മുതൽ കുട്ടികളെ ഇയാൾ പീഡിപ്പിച്ചു തുടങ്ങിയതാണ്.
ശനിയാഴ്ച രാത്രി 8 വിദ്യാർത്ഥികൾ ഹോമിൽ നിന്ന് രക്ഷപ്പെട്ട് കണ്ണമാലിയിലെ സ്കൂളിൽ എത്തുകയായിരുന്നു. പിന്നാലെ ഫാ. ജോർജും ബൈക്കിൽ ഇവിടെ വന്നു. ചേർത്തലയിലെ രക്ഷിതാവും ഇവിടെ വന്ന് ഫാ. ജോർജുമായി സംസാരിച്ചെങ്കിലും പൊലീസ് സ്റ്റേഷനിൽ പോകാതെ ബോയ്സ് ഹോമിൽ എത്തി പ്രശ്നം പരിഹരിക്കാമെന്നാണ് വൈദികൻ അറിയിച്ചത്.
തുടർന്ന് പിതാവ് കണ്ണമാലി സ്റ്റേഷനിൽ വിവരം അറിയിച്ചു. കുട്ടികളുമായി പൊലീസ് സംസാരിച്ചതിനെ തുടർന്നാണ് ഗൗരവമേറിയ പ്രശ്നമാണെന്ന് ബോദ്ധ്യപ്പെട്ടത്. പള്ളുരുത്തി സ്റ്റേഷനിൽ അനുരഞ്ജന ചർച്ച എന്ന പേരിൽ കൊണ്ടുവന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മൊഴികളും രേഖപ്പെടുത്തി.
20 കുട്ടികളാണ് സ്ഥാപനത്തിൽ താമസിക്കുന്നത്. ഇന്നലെ രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടികളെ കാക്കനാട്ടെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. വൈദ്യ പരിശോധനയ്ക്കും വിധേയമാക്കി. പലപ്പോഴും സ്വന്തം മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്.
കോടതിയിൽ ഹാജരാക്കിയ വൈദികനെ റിമാൻഡ് ചെയ്തു. സി.ഐ ജോയ് മാത്യു, എസ്.ഐ ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.