കൊച്ചി: എൻജിനിയറിംഗ് മേഖല വിപുലീകരിക്കേണ്ടത് എല്ലാ വ്യവസായങ്ങളുടെയും വളർച്ചയ്ക്ക് അത്യാവശ്യമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വ്യവസായ - വാണിജ്യവകുപ്പിന്റെ നേതൃത്വത്തിൽ ജനറൽ എൻജിനിയറിംഗ് മേഖലയെക്കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ മാറുന്നതനുസരിച്ച് ഏറ്റവും വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് വ്യവസായ മേഖലയിലാണ്. പ്രധാനപ്പെട്ട വ്യവസായം എന്ന നിലയിൽ എൻജിനിയറിംഗ് രംഗത്തും കുതിപ്പിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. കാലഘട്ടത്തിനനുസരിച്ച് എൻജിനിയറിംഗ് മേഖല വിപുലീകരിക്കേണ്ടതുണ്ട്. ഐ.ടി രംഗത്തെ സാദ്ധ്യതകളും ഇതിനായി ഉപയോഗിക്കണം. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ഇത്തരം പരിശീലനക്കളരികൾ സംഘടിപ്പിക്കുന്നത്. ഈ ശില്പശാലയിൽ നിന്ന് ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ തുടർ നടപടികൾക്കായി സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടർ കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എം.ഇ. ഡയറക്ടർ എം. പളനിവേൽ, മലപ്പുറം മെറ്റൽസ് എം.ഡി. ദ്വാരക ഉണ്ണി, എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ ഡോ.പി.ആർ. വെങ്കിടേശ്വരൻ, കെ. ഗണേഷ് കുമാർ (വെൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,ട്രിച്ചി), എസ്. മോഹൻ, ജേക്കബ് ഫിലിപ്പ്, ശിവൻകുട്ടി (വി.എസ്.എസ്.സി, തിരുവനന്തപുരം), ജി.എസ്. പ്രകാശ് (എം.എസ്. എം. ഇ, തൃശൂർ,), മനേഷ് മോഹൻ തുടങ്ങിയവർ ക്ലാസ് നയിച്ചു.