കൊച്ചി: വ്യവസായ വകുപ്പിലെ മുഴുവൻ സേവനങ്ങളും ഏകജാലകമാക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വ്യവസായ വാണിജ്യവകുപ്പ് എറണാകുളത്ത് സംഘടിപ്പിച്ച വ്യവസായ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സംരംഭകർക്ക് സഹായകരമാകുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങൾ ഏകജാലകമാക്കുന്നത്. വിവിധ ഓഫീസുകളിൽ കയറിയിറങ്ങി വരുന്ന കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇത് വഴി കുറയ്‌ക്കാൻ കഴിയും. അപേക്ഷ നൽകിയാൽ ഒരു മാസത്തിനുള്ളിൽ ലൈസൻസ് നൽകും. കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകൾ മറുപടി പറയണ്ടിവരും. വ്യവസായങ്ങൾക്ക് പൂർണസംരക്ഷണം നൽകുകയാണ് സർക്കാർ നയം. അല്ലാതെ വ്യവസായം പൂട്ടിക്കലല്ല. സംരംഭകരുടെ സാമ്പത്തിക ബാദ്ധ്യതകൾക്ക് പരിഹാരമായി ഒറ്റത്തവണ തീർപ്പാക്കൽ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജില്ലയിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടന്ന 210 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 122 പരാതികൾ പരിഹരിച്ച് രേഖകൾ ബന്ധപ്പെട്ട കക്ഷികൾക്ക് മന്ത്രി കൈമാറി. 17 പരാതികൾ പുതിയതായി മന്ത്രിക്ക് നേരിട്ട് ലഭിച്ചു. ഇതടക്കം 105 പരാതികൾ തുടർ നടപടികൾക്കായി മാറ്റി. വ്യവസായങ്ങൾ തുടങ്ങുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളാണ് 25 പരാതികളിലുള്ളത്. ഇക്കാര്യത്തിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ ജപ്തി നടപടികളുമായി ബന്ധപ്പെട്ട ആറ് പരാതികളും ലഭിച്ചു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ബിജു അടക്കമുള്ള വിവിധ വകുപ്പുദ്യോഗസ്ഥർ പങ്കെടുത്തു.