കൊച്ചി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും അനധികൃത കുപ്പിവെള്ള വിൽപ്പന നടത്തുന്നത് തടയാൻ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ടീം 'ഓപ്പറേഷൻ ദാഹം' (ഓപ്പറേഷൻ തെസ്റ്റ്) എന്ന പേരിൽ വ്യാപക പരിശോധന നടത്തി. രണ്ടു ദിവസങ്ങളിലായി വിവിധ സ്റ്റേഷനുകളിലെ കാറ്ററിംഗ് സ്റ്റാൾ, ഫുഡ് പ്ലാസ, ട്രെയിനുകളിലെ പാൻട്രി കാർ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളം -പാട്ന എക്‌സ്‌പ്രസിൽ (22643) നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പനക്ക് കൊണ്ടു വന്ന മറ്റു ബ്രാൻഡുകളുടെ നാലു പാക്കറ്റ് വാട്ടർ ബോട്ടിലുകളും ചെന്നൈ സെൻട്രൽ -ആലപ്പുഴ എക്‌സ്‌പ്രസിൽ (22639) നടത്തിയ പരിശോധനയിൽ പത്തോളം ബോട്ടിലുകളും കണ്ടെത്തി. റെയിൽവേ ബ്രാൻഡായ റെയിൽനീർ കുപ്പിവെള്ളം വിൽക്കുന്നതിന് മാത്രമാണ് പാൻട്രി കാറുകളിലും പ്ലാറ്റ്‌ഫോമുകളിലെ സ്റ്റാളുകളിലും അനുമതി. ഇത് ലംഘിച്ചതിന് പാൻട്രി കാർ നടത്തിപ്പുകാർക്കെതിരെ റെയിൽവേ ആക്ട് പ്രകാരം കേസെടുത്തതായി ആർ.പി.എഫ് അറിയിച്ചു. ഇവർക്കെതിരെ തുടർ നടപടികളും സ്വീകരിക്കും. വരും ദിവസങ്ങളിലും റെയ്ഡ് തുടരും.
രാജ്യമൊട്ടാകെ നടത്തിയ റെയ്ഡിൽ ആകെ 732 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മറ്റു ബ്രാൻഡുകളുടെ കുപ്പിവെള്ളം അനധികൃതമായി വിറ്റതിന് നാലു പാൻട്രി കാർ മാനേജർമാർ ഉൾപ്പെടെ 801 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലെ സ്റ്റാളുകളിൽ റെയിൽ നീർ ബ്രാൻഡ് അല്ലാത്ത കുപ്പിവെള്ളം വിൽക്കുന്നതായി കണ്ടെത്തി. ഇവർക്കെതിരെയും നടപടി സ്വീകരിച്ചു. ഐ.എസ്.ആർ.ടി.സിയുടെ കീഴിൽ ഉത്പാദനം നടത്തുന്ന റെയിൽനീർ കുപ്പിവെള്ളത്തിന് 15 രൂപയാണ് യഥാർഥ വില. എന്നാൽ ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പല വിൽപ്പനക്കാരും 20 രൂപ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതായി നേരത്തെ തന്നെ നിരവധി പരാതികളുണ്ട്. ഇതിന് പുറമേയാണ് റെയിൽവേ അനുമതിയില്ലാതെ കൂടിയ വിലക്ക് അധിക ലാഭമുണ്ടാക്കാൻ മറ്റു ബ്രാൻഡുകളുടെ കുപ്പിവെള്ളവും വില്പനയ്‌ക്കെത്തിക്കുന്നത്.