നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തിൽ റിസർവ് ബാങ്ക് ചട്ടം ലംഘിച്ച് 20 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. എയർ കസ്റ്റംസ് ഇന്റലിജൻസിന്റ പ്രാഥമിക പരിശോധനയിലാണ് വെട്ടിപ്പ് പിടികൂടിയത്. ഇതിന്റെ തുടർച്ചയായി ഇന്നലെ സ്ഥാപനത്തിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോൾഡ് എരിയയിൽ പ്രവർത്തിക്കുന്ന തോമസ് കുക്ക് എന്ന വിദേശ നാണയ വിനിമയ സ്ഥാപനത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. വിദേശത്തേക്ക് പോകുന്ന ഇന്ത്യാക്കാർക്ക് 25000 രൂപക്ക് വരെ വിദേശ കറൻസി മാറ്റി നൽകാം. എന്നാൽ ഇതിന് മുകളിൽ 2000 ത്തോളം ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ഇത് ഫോറിൻ എക്‌സചേഞ്ച് മാനേജ്‌മെന്റ് ആക്ട്, ഇന്ത്യൻ കസ്റ്റംസ് ആക്ട് പ്രകാരവും നിയമവിരുദ്ധമാണ്. വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ യാത്രക്കാരുടെ സുരക്ഷ പരിശോധനക്ക് ശേഷം സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ പ്രവർത്തിക്കാൻ അനുവാദമുള്ളത് തോമസ് കുക്കെന്ന സ്ഥാപനത്തിനാണ്. പുതിയ ടെർമിനലാരംഭിച്ച് രണ്ട് വർഷത്തിനുള്ളിലാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെ വിദേശ നാണയ വിനിമയ സ്ഥാപനങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിരിക്കാൻ സാധ്യതയുള്ളതിനാൽ വിശദമായ അന്വേഷണമുണ്ടാകും.