മുംബയ്: സാമ്പത്തിക രംഗത്ത് ചൈനയ്ക്ക് തിരിച്ചടി തുടരുന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തിൽ (ജി.ഡി.പി) 6.2% ഇടിവാണ് ഈ വർഷം രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്. 27 വർഷത്തിനിടെ ചൈനയുടെ ജി.ഡി.പിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അമേരിക്കയുമായി ഉടലെടുത്ത വ്യാപാര യുദ്ധത്തിന്റെ പരിണിത ഫലമാണ് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ ഈ ജി.ഡി.പി തകർച്ച.
ഇതു സംബന്ധിച്ച നാഷണൽ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്.
അമേരിക്കയുമായുള്ള സാമ്പത്തിക ബലപരീക്ഷണത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെ പ്രതിരോധത്തിലാക്കുന്നതാണ് ഈ സംഭവ വികാസം.
2018ൽ ഈ സ്ഥാനത്ത് 6.6% ജി.ഡി.പി വളർച്ച രേഖപ്പെടുത്തിയിരുന്നതാണ്. നിലവിൽ ആഭ്യന്തര - വൈദേശിക സാമ്പത്തിക സാഹചര്യങ്ങൾ ചൈനയ്ക്ക് ഒട്ടും അനുകൂലമല്ല. ആഗോള സാമ്പത്തിക രംഗം തന്നെ തളർച്ച നേരിടുന്ന ഘട്ടമാണ്. പുറമേ ഇറാൻ പ്രശ്നം ഉൾപ്പടെ അനിശ്ചിതത്വങ്ങൾ ഉരുണ്ടുകൂടുന്നുമുണ്ട്.
രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള നിരവധി പദ്ധതികൾ ചെൈനീസ് സർക്കാർ ആവിഷ്കരിച്ചിരുന്നെങ്കിലും ഒന്നും കാര്യമായ ഫലം നൽകിയില്ല. ആഭ്യന്തരമായ ക്ഷീണവും വിദേശ വ്യാപാരത്തിലെ കുറവും മറികടക്കാൻ കഴിഞ്ഞില്ല.
വരുംമാസങ്ങളിൽ ബീജിംഗ് ഭരണകൂടം സാമ്പത്തിക രംഗം ഉത്തേജിപ്പിക്കാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചേക്കാനാണിട. ജി.ഡി.പിയിലെ കുറവിനിടെയും ചില രജതരേഖകൾ അവരുടെ സാമ്പത്തിക മേഖലയിൽ ഉണ്ടെന്ന് രണ്ടാം പാദ റിപ്പോർട്ടിലുണ്ട്. വ്യാവസായിക ഉത്പാദനം മേയിൽ 5% ആയിരുന്നത് ജൂണിൽ 6.3% ആയി ഉയർന്നിട്ടുണ്ട്. മേയിലെ നിരക്ക് 2002ന് ശേഷമുള്ള ഏറ്റവും കുറവായിരുന്നു. അതിൽ നിന്ന് മെച്ചപ്പെട്ട ഉയർച്ച ശുഭലക്ഷണമാണ്. ആസ്തി നിക്ഷേപത്തിലും വർദ്ധനവുണ്ടായി.
രാജ്യത്തെ ചില്ലറ വിൽപ്പനയിലും കുതിച്ചുകയറ്റമുണ്ടായി.
അമേരിക്കയുമായുണ്ടായ വ്യാപാരതർക്കങ്ങൾ തന്നെയാണ് ചൈനയുടെ തളർച്ചയുടെ അടിസ്ഥാനം. അമേരിക്കയിലേക്കുള്ള ചൈനയുടെ കയറ്റുമതിയിലും ഈ വർഷം ആദ്യപകുതിയിൽ 8% ഇടിവുണ്ടായി. ഇറക്കുമതിയും കുറഞ്ഞു. ആഗോള സാമ്പത്തിക ഭീമന്മാർ തമ്മിലുള്ള ബലപരീക്ഷണം ഇരുപക്ഷത്തെയും ബാധിച്ചിട്ടുണ്ട്.