പബ്ളിക് ലൈബ്രറിയുടെ ശതോത്തര സുവർണ ജൂബിലി സംഘാടക സമിതിയായി
കൊച്ചി: ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഈറ്റില്ലമാണ് ഗ്രന്ഥശാലകളെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. മഹാനഗരം കൊടുംകാടിന് തുല്യമാണ്. വലിയ നഗരത്തിലെ ദുർന്നടപ്പുകൾക്കെതിരെ പോരാടണം. അതിന് ഉൗർജസ്വലമായ ചിന്തകൾ നൽകാൻ ഗ്രന്ഥശാലകൾക്ക് കഴിയും. എറണാകുളം പബ്‌ളിക് ലൈബ്രറിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെയും നവമന്ദിര നിർമ്മാണത്തിന്റെയും സംഘാടക സമിതി രൂപീകരീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈബി ഈഡൻ എം.പിയും എം.കെ. സാനുവും ചേർന്ന് ശതോത്തര സുവർണ ജൂബിലി നവമന്ദിരത്തിന്റെ മാതൃക പുറത്തിറക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ആദ്യ സംഭാവന ജസ്റ്റിസ് കെ. സുകുമാരൻ എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എസ്. രമേശന് കൈമാറി. ശതോത്തര സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ ജോൺ ഫെർണാണ്ടസ് എം.എൽ.എ പ്രകാശിപ്പിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എസ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എസ്. കൃഷ്ണമൂർത്തി, അഡ്വ. വി.കെ. പ്രസാദ് , പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അശോക് എം. ചെറിയാൻ, ജനപ്രതിനിധികൾ, ലൈബ്രറി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ശതോത്തര ജൂബിലി വർഷത്തിൽ ഏറ്റവും വലിയ ഡിജിറ്റൽ റഫറൻസ് ലൈബ്രറിയായി ഉയരും. അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് റീഡേഴ്സ് ഫോറം, നഗരത്തിലെ മുഴുവൻ കലാലയങ്ങളെയും ഉൾപ്പെടുത്തി സാഹിത്യോത്സവം, കലോത്സവം തുടങ്ങിയവ സംഘടിപ്പിക്കും. പ്രമുഖ സ്ഥാപനങ്ങളുടെയും ഏജൻസികളുടെയും സഹകരണത്തോടെ പ്രകൃതി, നിയമം, സാഹിത്യം, ആരോഗ്യം, സാമ്പത്തികം, ലൈംഗിക വിദ്യാഭ്യാസം എന്നീ മേഖലകളിൽ സാക്ഷരതാ പ്രവർത്തനം നടത്തും.
സാഹിത്യം, സംസ്കാരം, വായന, മാധ്യമം, നഗരചരിത്രം, സിനിമ ,കായികം, സഹകരണം, കല തുടങ്ങിയ വിവിധ വിഷയങ്ങളിൽ സംവാദങ്ങളും ചർച്ചകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും. ലൈബ്രറി സയൻസ് കോഴ്സും വിദേശഭാഷാ കോഴ്സും ആരംഭിക്കും. നിർമാണപ്രവർത്തനങ്ങൾക്കായി ലൈബ്രറി ബഡ്ജറ്റിലെ 10 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.