തൃക്കാക്കര : വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭാ പരിധിയിൽ നടന്ന പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു.

വൃത്തിഹീനമായ ഭക്ഷണ സാഹചര്യങ്ങളും ഫുഡ് ലൈസൻസ്, ഹെൽത്ത് കാർഡ്, തുടങ്ങിയ ലൈസൻസുകൾ ഇല്ലാത്തതുമായ രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പടമുഗളിലെ ഫ്രെഷ് ചിപ്സ് ബേക്കറി, ഒലിമുഗളിലെ ആനന്ദഭവൻ ഭക്ഷണശാല എന്നിവയ്ക്കാണ് പരിശോധന സംഘം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കി. ആറ് ഹോട്ടലുകൾ, രണ്ട് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, രണ്ട് ബേക്കറികൾ എന്നിവയ്ക്കെതിരെയാണ് ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചത്.. ആഴ്ചയിൽ മൂന്ന് ദിവസം രാത്രി കാലങ്ങളിലടക്കമാണ് പരിശോധന. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നോട്ടീസ് നൽകി ഒഴിപ്പിക്കും. റവന്യൂ- ഫുഡ് സേഫ്റ്റി - സിവിൽ സപ്ലൈസ് - ആരോഗ്യ- പോലീസ് വകുപ്പുദ്യോഗസ്ഥരോടൊപ്പം തദ്ദേശ ഭരണ ജീവനക്കാരും പരിശോധനാ സംഘത്തിലുണ്ട്.

ഓപ്പറേഷൻ സേഫ് ഫുഡ്

പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ്പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ-പാനീയ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്തും

ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.