money

കോലഞ്ചേരി: നാട്ടിലും നഗരത്തിലും ചില്ലറ പൈസയില്ലാത്തത് വിവിധ മേഖലകളിലെ സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവരും യാത്രക്കാരുമെല്ലാം ചില്ലറ പൈസകൾ ലഭിക്കാത്തതുമൂലം വിഷമിക്കുകയാണ്. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു രൂപയിൽ താഴെയുള്ള ബാക്കി തുകയ്ക്ക് മിഠായിയും മറ്റുമാണ് നൽകുന്നത്. ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ചില്ലറക്ഷാമം ഏറെ നഷ്ടമുണ്ടാക്കുന്നുണ്ട്.ചില്ലറ ഇല്ലാത്തതിന്റെ പേരിൽ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കുതർക്കങ്ങളും പതിവാണ്. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ചില്ലറ തർക്കം കൈയ്യേറ്റങ്ങളിലാണ് അവസാനിക്കുന്നത്. ഡ്യൂട്ടിക്കെത്തുന്ന കണ്ടക്ടർക്ക് ഒഴിഞ്ഞ ബാഗും ടിക്കറ്റ് യന്ത്രവുമാണ് നല്കുന്നത്.

ചില്ലറ കരുതാമെന്നു വച്ചാൽ ചെക്കർമാരുടെ പരിശോധനയിൽ കൈയ്യിൽ കൂടുതൽ പണം കണ്ടെത്തിയാൽ പുലിവാലാകും.നേരത്തെ ബാങ്കുകളിൽ നിന്നും ചില്ലറ ലഭിക്കുമായിരുന്നു. ഇപ്പോൾ ലഭിക്കുന്നില്ല. പിന്നീടാശ്രയം പള്ളികളും, അമ്പലങ്ങളുടെയും ഭണ്ഡാരത്തിൽ വീഴുന്ന ചില്ലറ തുട്ടുകളാണ് അവിടെയും അഞ്ചിൽ താഴെയുള്ള നാണയം വീണു കിട്ടുന്നതും കുറവാണ്.

ചില്ലറയിലും വ്യാജൻ

വ്യാജ ചില്ലറ തുട്ടുകളും പ്രചരണമാണ് മറ്റൊരു ഭീഷണി. രാത്രി യാത്രികരെ കബളിപ്പിക്കാൻ ചില ഓട്ടൊറിക്ഷാ ഡ്രൈവർമാരാണ് പുതിയ തന്ത്രം പയറ്റുന്നത്. ബാക്കി നൽകുന്ന ചില്ലറ തുട്ടുകൾക്കൊപ്പം നാണയത്തിന്റെ രൂപത്തിലുള്ള ചൈന മോഡൽ സെൽ ബാ​റ്ററികളാണ് കൈമാറുന്നതാണ്.പുതിയ മോഡൽ അഞ്ചു രൂപ നാണയ തുട്ടിന്റെ അതേ വലിപ്പമാണ് ഇത്തരം സെല്ലുകൾക്ക്. രൂപവും കനവും മാറ്റമില്ല. ചൈന മോഡൽ സെൽ ബാ​റ്ററികൾക്കും ഇതേ പോലെ മിനുസമായ പ്രതലമാണ്.തിരക്കിട്ട് പോകാനൊരുങ്ങുന്ന യാത്രക്കാരും മദ്യപാൻമാരുമാണ് കബളിപ്പിക്കപെടുന്നത്. ചൈനീസ് ഉല്പന്നങ്ങൾ വില്ക്കുന്ന കടകളിൽ നിന്നുമാണ് ഇത് സംഘടിപ്പിക്കുന്നത്. പലപ്പോഴും നഷ്ടപ്പെടുന്നത് ചെറിയ തുകകൾ ആയതിനാൽ പരാതിപെടാനും ആരും മെനക്കെടാറില്ല.