കൊച്ചി: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായി ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത് പരിധികളിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. 17 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു. പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടൽ അൽസാഫും, ലൈസൻസില്ലാതെ പ്രവർത്തിച്ച മറ്റ് രണ്ട് ഹോട്ടലുകളുമാണ് പൂട്ടിയത്. വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയ മറ്റ് മൂന്ന് ഹോട്ടലുകളിൽ നിന്നായി 15,000 രൂപ പിഴയീടാക്കി.വൃത്തിഹീനമായി ആഹാരം പാകം ചെയ്തതും ഹെൽത്ത് കാർഡില്ലാതെ ജീവനക്കാർ പ്രവർത്തിച്ചതുമായ നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പകർച്ച വ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണപാനീയ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന നടത്തും. ഭക്ഷണ പാനീയങ്ങളുടെ നിലവാരം പരിശോധിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കും. കാർഡില്ലാത്തവർക്ക് അഞ്ച് ദിവസം സമയമനുവദിക്കും. ഭക്ഷണം മോശമാണെങ്കിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും. ആഴ്ചയിൽ മൂന്ന് ദിവസം രാത്രി കാലങ്ങളിലടക്കമാണ് പരിശോധന. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നോട്ടീസ് നൽകി ഒഴിപ്പിക്കും.