തൃക്കാക്കര: പ്രളയമടക്കമുള്ള സമയങ്ങളിൽ ജില്ലയെ രക്ഷാതീരത്തേക്ക് നയിച്ചതിൽ നിർണായകസ്ഥാനത്തിലിരുന്നതിന്റെ ചാരിതാർത്ഥ്യവുമായി ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീലാദേവി നാളെ സർവീസിൽ നിന്നും വിരമിക്കും. വില്ലേജ് ഓഫീസറും തഹസിൽദാറുമൊക്കെയായി 36 വർഷത്തെ സേവനത്തിനു ശേഷം ദുരന്ത കൈകാര്യവകുപ്പ് ഡെപ്യൂട്ടി കളക്ടർ സ്ഥാനത്തു നിന്നും വിരമിക്കുമ്പോൾ മികച്ച സേവനത്തിനുള്ള അംഗീകാരങ്ങളുടെയും പ്രശംസയുടെയും പകിട്ടിലാണ് ഷീലാദേവി.
കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർക്കൊപ്പം അണിയറയിൽ നേതൃത്വം നൽകിയത് ഷീലാദേവിയായിരുന്നു. പ്രളയത്തിൽ ചേന്ദമംഗലത്തെ സ്വന്തം വീട്ടിൽ സൺഷേഡിനൊപ്പം വെള്ളം കയറുകയും അഞ്ചു ദിവസം ഭർത്താവ് ടെറസ്സിൽ അഭയം തേടുകയും ചെയ്തിട്ടും ഔദ്യോഗിക പദവി വ്യക്തിപരമായി ഉപയോഗിക്കാതെ രക്ഷാപ്രവർത്തനത്തിൽ മുന്നിട്ട് നിൽക്കുകയായിരുന്നു. അടിയന്തര ധനസഹായ വിതരണം, പുനരധിവാസം എന്നിവ സുതാര്യവും കാര്യക്ഷമവുമായി നടത്തിയെന്ന പ്രശംസ സംസ്ഥാന സർക്കാരിൽ നിന്നും ജില്ലയെ തേടിയെത്തിയതിന്റെ സന്തോഷവും സ്ഥാനമൊഴിയുന്ന വേളയിൽ ഡെപ്യൂട്ടി കളക്ടർക്കുണ്ട്. ജില്ലയിലെ മികച്ച ഡെപ്യൂട്ടി കളക്ടർക്കുള്ള സിവിലിയൻ പുരസ്‌കാരം കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാറിൽ നിന്നും ഷീലാവേദി ഏറ്റുവാങ്ങിയിരുന്നു.രണ്ടു വർഷം മുമ്പാണ് ദുരന്ത കൈകാര്യ വകുപ്പ് ഡെപ്യൂട്ടി കലക്ടറായി ചുമതലയേറ്റെടുത്തത്. പ്രളയത്തിന് പുറമെ ഓഖി, ബ്രഹ്മപുരം തീപിടുത്തം തുടങ്ങിയ ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
36 വർഷം മുമ്പ് തൃശ്ശൂർ ജില്ലയിലാണ് ഷീലാദേവി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സേവന കാലയളവിന്റെ ഭൂരിഭാഗവും പറവൂർ താലൂക്കിലായിരുന്നു. കുന്നത്തുനാട് , കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ തഹസിൽദാറായും ഇടുക്കിയിൽ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.