ആലുവ:ദക്ഷിണകാശി എന്നറയിപ്പെടുന്ന ആലുവ പെരിയാറിന്റെ തീരത്ത് പതിനായിരങ്ങൾ കർക്കടക വാവുബലിതർപ്പണം നടത്തി. 'ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ...' എന്നു തുടങ്ങുന്ന മന്ത്രത്താൽ മുഖരി​തമായി​രുന്നു ഇന്നലെ പുലർച്ചെമുതൽ മണപ്പുറം. നാലിനാരംഭിച്ച ചടങ്ങുകൾ ഉച്ചവരെ നീണ്ടു. നക്ഷത്രം അനുസരിച്ച് ഇന്ന് രാവിലെ എട്ടര വരെ കർക്കടക വാവുബലി തർപ്പണത്തിന് സമയമുണ്ട്.

. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ശിവരാത്രി മണപ്പുറത്തും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിലുമാണ് പ്രധാനമായും ബലിതർപ്പണ ചടങ്ങുകൾ നടന്നത്. വെള്ളപ്പൊക്ക ഭീഷണി​ ഒഴിവായതിനാൽ ആലുവ മണപ്പുറത്ത് തന്നെയാണ് ഇക്കുറി ബലിതർപ്പണം നടന്നത്. കഴിഞ്ഞ വർഷം കനത്ത മഴയിൽ മണപ്പുറം വെള്ളത്തിൽ മുങ്ങിയതിനാൽ ആൽത്തറക്ക് സമീപം റോഡിലായിരുന്നു തർപ്പണ ചടങ്ങുകൾ . ഇക്കുറി മഴ മാറി നിന്നത് ഭക്തർക്ക് അനുഗ്രഹമായി. മണപ്പുറത്ത് ദേവസ്വം ബോർഡിന്റെ ബലിത്തറക്ക് പുറമെ 100 താത്കാലിക ബലിത്തറകളും ഒരുക്കിയിരുന്നു. ദേവസ്വം ബോർഡിന്റെ ബലിത്തറയിൽ ഒരേസമയം 150പേർക്ക് തർപ്പണ സൗകര്യമുണ്ടായി.

അദ്വൈതാശ്രമത്തിലും ഭക്തർക്കായി വിപുലമായ സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു. 1500 പേർക്ക് ഒരേ സമയം തർപ്പണം നടത്തുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നു. ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ ശാന്തി, നാരായണഋഷി, ചന്ദ്രശേഖരൻ ശാന്തി എന്നിവർ ബലിതർപ്പണത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, അദ്വൈതാശ്രമം ഭക്തജന സമിതി കൺവീനർ എം.വി. മനോഹരൻ, ഭാരവാഹികളായ കെ.കെ. മോഹനൻ, ബിജു വിശ്വനാഥൻ, രാജേഷ് തോട്ടക്കാട്ടുകര, രാജേഷ് ഊരക്കാട്, ബാബു മുപ്പത്തടം, ഷിജി രാജേഷ്, ശാരദ വാഴക്കുളം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർസജീവമായി​രുന്നു. രണ്ടിടത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഏർപ്പെടുത്തിയിരുന്നത്.