ka-sabu
അറസ്റ്റിലായ എസ്.ഐ കെ.എ. സാബു

ഇടുക്കി/രാജാക്കാട്: റിമാൻഡ് പ്രതി രാജ്കുമാർ മരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ നെടുങ്കണ്ടം എസ്.ഐ കെ.എ. സാബുവിനെയും സി.പി.ഒ സജീവ് ആന്റണിയെയും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാജ്കുമാറിനെ മർദ്ദിച്ചെന്ന് രണ്ട് പേരും അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്.

ഇരുവർക്കുമെതിരെ 302, 331, 343, 34 എന്നീ വകുപ്പുകൾ പ്രകാരം കൊലക്കുറ്രം, കസ്റ്റഡിയിൽ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കൽ, ​അന്യായമായി കസ്റ്റഡിയിൽ വയ്ക്കൽ,​ ഒന്നിൽക്കൂടുതൽ പേർ ചേർന്ന് മർദ്ദിക്കൽ എന്നിവയാണ് ചാർജ് ചെയ്തിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.

രാവിലെ അറസ്റ്റ് ചെയ്യുകയാണെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചപ്പോൾ സാബു കുഴഞ്ഞുവീണു. തുടർന്ന് സാബുവിനെ നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. രക്തസമ്മർദ്ദം കുറയുകയും ഇ.സി.ജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സജീവിനെ പീരുമേട് കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും കുറ്റസമ്മതമൊഴിയും കണക്കിലെടുത്താണ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. പരിശോധന പൂർത്തിയായാൽ ഉടൻ ഇവർക്കെതിരെ വകുപ്പ് തല നടപടികൾ ഉൾപ്പെടെ ഉണ്ടാകും. കഴിഞ്ഞ 25 നാണ് അറസ്റ്റിലായ എസ്.ഐയും സി.പി.ഒയുമടക്കം എട്ട് പേരെ കൊച്ചി റേഞ്ച് ഐ.ജി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. 26ന് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സസ്പെൻഷനിലുള്ള ബാക്കിയുള്ളവരും അറസ്റ്റിലായേക്കും എന്നാണ് സൂചന. ജൂൺ 12ന് വൈകിട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാല് ദിവസം ഉറങ്ങാൻ പോലും അനുവദിക്കാതെ പൊലീസ് മദ്യലഹരിയിൽ മർദ്ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്ന് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയുടെ ആരോഗ്യനില വഷളായി 21ന് മരണമടയുകയായിരുന്നു. ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണകാരണമെങ്കിലും ക്രൂരമർദ്ദനമേറ്റതിന്റെ വ്യക്തമായ സൂചനകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. അതത് ദിവസത്തെ വിവരങ്ങളും കണ്ടെത്തലുകളും അന്വേഷണ സംഘം ഡി.ജി.പിയെ ധരിപ്പിക്കുന്നുണ്ട്.